രണ്ട് ഇന്ത്യന്‍ ധീര ജവാന്മാരുടെ തലയറുത്ത പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ഇന്ത്യന്‍ ധീര ജവാന്‍മാര്‍ പോരാട്ടം തുടങ്ങി. രണ്ടു സൈനികരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്ക് തക്ക തിരിച്ചടി നൽകാൻ കേന്ദ്ര സർക്കാർ സൈന്യത്തിന് നിദ്ദേശം നൽകിയതിന്റെ പശ്ചാത്തലാണ് സൈനീക നടപടി. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയയിലെ കിര്‍പണ്‍, പിംബിള്‍ പോസ്റ്റുകള്‍ സൈന്യം തകര്‍ത്തത്. അതിര്‍ത്തി രക്ഷാസേന നടത്തിയ വെടിവെപ്പില്‍ 647 മുജാഹിദീന്‍ ബറ്റാലിയനിലെ അഞ്ച് മുതല്‍ എട്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.പാക് സൈന്യത്തിന്റെ ക്രൂരകൃത്യത്തെ തുടര്‍ന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കശ്മീരിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യന്‍ തിരിച്ചടി. മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടെങ്കിലും വലിയ നാശനഷ്ടം പാക് സൈന്യത്തിന് ഉണ്ടായതായാണ് സൂചന. അനവധി പാക് സൈനികരുടെ ശരീരങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ ചിന്നഭിന്നമായി.
സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി നിന്ദ്യവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്ര സർക്കാർ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടു സൈനികരുടെ വീരമൃത്യു വെറുതേയാകില്ലെന്നും തക്ക തിരിച്ചടി നൽകുമെന്നും പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി വ്യക്തമാക്കുകയും ചെയ്തിരുന്നു. തലയറുക്കപ്പെട്ട ഇന്ത്യയുടെ ധീര ജവാന്‍മാര്‍ക്ക് പാക് സൈനികരുടെ ചോര കൊണ്ട് കണക്ക് തീര്‍ത്ത സൈനികര്‍ രാജ്യത്തിന് ആവേശവും അഭിമാനവുമായിരിക്കുകയാണിപ്പോള്‍. ഇപ്പോഴും 778 കിലോമീറ്ററോളം നീളമുള്ള നിയന്ത്രണ രേഖയുടെ പലഭാഗങ്ങളിലും രൂക്ഷമായ വെടിവയ്പ് തുടരുകയാണ്.