നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി പള്‍സര്‍ സുനി ദിലീപ് നായകനാകുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരുന്നതായി തെളിവ്. സ്വകാര്യ ചാനലുകളാണ് ചിത്രം പുറത്തുവിട്ടത്. ദിലീപ് നായകനായി അവസാനം പുറത്തിറങ്ങിയ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സുനി എത്തിയത്. ഇതുവ്യക്തമാക്കുന്ന ചിത്രങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂരിലെ ഒരു പ്രമുഖ ക്ലബായിരുന്നു സിനിമയുടെ ലൊക്കേഷന്‍.ദിലീപിനൊപ്പം ക്ലബിലെ ജീവിക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളില്‍ പള്‍സര്‍ സുനിയും ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം, പള്‍സര്‍ സുനി ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നതായി അറിയില്ലെന്ന് ജോര്‍ജേട്ടന്‍സ് പൂരം സംവിധായകന്‍ കെ ബിജു പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കാരനായോ പള്‍സര്‍ സുനിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു.
ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചത്. ക്ലബിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
2016 നവംബര്‍ 13നാണ് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയത്. ഇവിടെയുള്ള ഹെല്‍ത്ത് ക്ലബില്‍ ആക്രമണത്തിനിരയായ നടി സ്ഥിരമായി വരാറുണ്ടായിരുന്നു. ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ആക്രമിക്കപ്പെട്ട നടി അംഗമായിരുന്നു. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്. നടി ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നുവെന്ന് ക്ലബ്ബിന്റെ മാനേജര്‍ സുധാകരന്‍ പറഞ്ഞു. അങ്കമാലി സിഐ ക്ലബ്ബിലെ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. സുനിയെ ഇതുവരെ കണ്ടിട്ട് പോലുമില്ല എന്നതാണ് ഇതുവരെയുള്ള ദിലീപിന്റെ നിലപാട്.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി പ്രകടിപ്പിച്ചു. എഡിജിപിയെയും ഐജിയെയും വരുത്തിച്ച് അന്വേഷണ വിവരങ്ങൾ തിരക്കി. അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂർ ചോദ്യം ചെയ്യുന്നതിനു രണ്ടു ദിവസം മുൻപു സംവിധായകൻ നാദിർഷയ്ക്ക് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ടെന്ന് മനോരമ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്തതായാണു റിപ്പോർട്ട്. കൂടിക്കാഴ്ച നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ നാദിർഷാ, നടൻ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തത്.
ഇതിനിടെ, നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഒളിവിൽ പോകുംമുൻപു മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) പണം ലഭിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഇത് എവിടെ നിന്നാണു കിട്ടിയതെന്നു വ്യക്തമാവുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷ.