കുരുമ്പൻമൂഴി പനംകുടന്ത തോടിനോടു ചേർന്ന പ്രദേശങ്ങളിലെ ജനങൾക്ക് കൂനിന്മേൽ കുരുവെന്ന പോലെയാണ് പ്രകൃതിയുടെ വികൃതികൾ. വനത്തിൽ ഉരുൾ പൊട്ടി. ജനവാസകേന്ദ്രത്തിൽ കുടന്തയും പൊട്ടി. എന്തിനേറെ പറയുന്നു കുരുമ്പൻമൂഴി പനംകുടന്ത തോടിനോടു ചേർന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ . കിണറും വൻതോതിൽ കയ്യാലകളും ഇടിഞ്ഞു. വസ്തു ഉടമകൾക്ക് ആയിരക്കണക്കിനു രൂപയുടെ നഷ്ടം. ചൊവ്വാഴ്ച വൈകിട്ട് ആറിനു കനത്ത മഴയ്ക്കിടെയാണ് ഈട്ടിപ്പാറ വനത്തിൽ ഉരുൾ പൊട്ടിയത്. പിന്നാലെ കന്നാലിൽ ബിജു ജോണിന്റെ പുരയിടത്തിൽ കുടന്തയും പൊട്ടി
നിമിഷങ്ങൾക്കകം ഉയർന്ന സ്ഥലത്തു നിന്നു മലവെള്ളപ്പാച്ചിൽ തുടങ്ങി. തോട് കവിഞ്ഞു വെള്ളം കരയിലൂടെ ഒഴുകുകയായിരുന്നു. സജിയുടെ പുരയിടത്തിൽ നിന്നിരുന്ന റബർ തൈകൾ ഒലിച്ചുപോയി. തോട്ടിൽ നിന്നു പുരയിടങ്ങൾക്കു സംരക്ഷണം നൽകാനായി കാട്ടുകല്ലുകൾ അടുക്കി കയ്യാലകൾ നിർമിച്ചിരുന്നു. അവയെല്ലാം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
പനംകുടന്ത തോട് പമ്പാനദിയിൽ സംഗമിക്കുന്നതു വരെയുള്ള പ്രദേശങ്ങളിലെ ഇരുകരകളിലെയും കയ്യാല തകർന്നിട്ടുണ്ട്. കൊല്ലംപറമ്പിൽ കെ.ജി.സജി, കെ.ജി.മധുസൂദനൻ, വടക്കേക്കര ഗോപാലൻ രാജപ്പൻ, വളവനാൽ ജോർജുകുട്ടി, ചിറയിൽ കോര വർഗീസ്, അരിമറ്റംവയലിൽ പാപ്പച്ചൻ, പുന്നൂർ ഗോപി എന്നിവർക്കാണു കൂടുതൽ നാശം നേരിട്ടത്.
വീടിനു പിന്നിലെ കയ്യാല ഇടിഞ്ഞു മൈലമൂട്ടിൽ അമ്മിണി ചന്ദ്രന്റെ വീടിന്റെ ഭിത്തിക്കു നാശം നേരിട്ടു. പുളിമൂട്ടിൽ സുഭാഷ് രാജന്റെ കിണർ കല്ലും മണ്ണും നിറഞ്ഞു മൂടി. ഇന്നലെ പുലർച്ചെ വരെ തോട്ടിൽ മലവെള്ളപ്പാച്ചിൽ പ്രകടമായിരുന്നു