ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരിക്കേറ്റവർക്ക് 20,000 രൂപയും സൗജന്യ ചികിത്സയും നൽകുമെന്ന് പിണറായി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ചുഴലിക്കാറ്റിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ തകരുകയും വല നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിന് നഷ്ടപരിഹാരം നൽകുന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.മത്സ്യത്തൊഴിലാളികൾക്ക് 5000 രൂപ ഇന്നലെത്തന്നെ അനുവദിച്ചിരുന്നു. ഇത് കൂടാതെ 15,000 രൂപ കൂടി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനകം 393 പേരെ രക്ഷിച്ചതായും കുറച്ചുപേര്‍ ലക്ഷദ്വീപില്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വന്നത് വലിയ ദുരന്തം തന്നെയാണെന്നും ഇത്തരം ചുഴലിക്കാറ്റുകള്‍ സംസ്ഥാനത്തിന് പരിചിതമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും എത്രപേര്‍ കടലില്‍ കുടുങ്ങികിടക്കുന്നുണ്ട് എന്നതിന് കൃത്യമായ വിവരം ഇല്ല. ലക്ഷദ്വീപില്‍ എത്തിയ നാലുബോട്ടുകളില്‍ ആരെല്ലാം ഉണ്ടെന്നും അറിഞ്ഞുവരുന്നതേയുള്ളൂ.
മരിച്ച മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന ധനസഹായത്തിന് പുമെയാണ് പത്ത് ലക്ഷം രൂപ നല്‍കുക. നേരത്തെ 4 ലക്ഷമായിരുന്നു സര്‍ക്കാര്‍ കൊടുത്തിരുന്നത് . ഇതാണ് 10 ലക്ഷമായി ഉയര്‍ത്തിയത്. പരിക്കേറ്റവര്‍ക്ക് 5000 രൂപവീതം അനുവദിച്ചിരുന്നു. ഇതടക്കം 15000 രൂപ നല്‍കും. കൂടാതെ മല്‍സ്യത്തൊഴിലാളി ക്ഷേമബോര്‍ഡില്‍നിന്നും 5000 രൂപ നല്‍കും. ഇവര്‍ക്കുള്ള ചികില്‍സയും ഭക്ഷണവും സൌജന്യമാണ്. കൂടാതെ തീരദേശത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരാഴ്ച സൌജന്യ റേഷനും അനുവദിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം അനുവദിക്കും. ബോട്ടുനഷ്ടമായവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം അനുവദിക്കും. നിലവില്‍ നല്‍കുന്നതിലെ അപാകത പരിഹരിച്ച് നഷ്ടപരിഹാര തുക കൂട്ടിനല്‍കും. നിലവില്‍ കാലവസ്ഥ അറിയിപ്പ് മല്‍സ്യത്തൊഴിലാളി മേഖലയില്‍ എത്തിക്കുന്നതില്‍ ചില അപാകതകള്‍ ഉണ്ട്. അത് പരിഹരിച്ച് ഒരോ തൊഴിലാളിക്കും വ്യക്തിപരമായി സന്ദേശങ്ങള്‍ ലഭിക്കുന്ന വിധം സംവിധാനം മെച്ചപ്പെടുത്തും. നിലവില്‍ കേരളത്തില്‍ 30 ക്യാമ്പുകളിലായി 529 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ മരുന്നും ഭക്ഷണവും അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരമേഖലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.