മോഷ്ടിക്കാന്‍ കയറുന്ന സ്ഥലത്തു ഭക്ഷണമുണ്ടാക്കി കഴിക്കുന്ന കള്ളന്‍ വയനാട്ടില്‍ പിടിയിലായി. മിച്ചം വരുന്നത് പൊതിഞ്ഞെടുത്തു കൊണ്ടുപോകാനും കള്ളന് മടിയില്ല. രാത്രിയില്‍ ഒരു ഹോട്ടലില്‍ കയറി കഞ്ഞിയും വെച്ചു കഴിച്ച് കുളിയും കഴിഞ്ഞ് പെട്ടിയിലെ 5000 രൂപയുമെടുത്ത് കള്ളൻ മുങ്ങിയിരുന്നു. വെള്ളമുണ്ട കായലിങ്കല്‍ സുധീഷ്(29) എന്ന വത്യസ്തനായ കള്ളനാണ് പിടിയിലായത്. കഴിഞ്ഞ മാസം മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു പോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു.അന്നു മുതല്‍ നാട്ടുകാര്‍ കള്ളനെ തിരയുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം തിരിച്ചറിയാതിരിക്കാനായി മീശ വടിച്ച് നടക്കുകയായിരുന്നു.പനമരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയില്‍ കയറിയ ഇയാള്‍ മുട്ട പുഴുങ്ങി തിന്നുകയും ചെയ്തു. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന മെസ് ഹൗസില്‍ കഴിഞ്ഞ 10 നാണ് സുധീഷ് കഞ്ഞി വെച്ചു കുടിച്ച ശേഷം കുളി കഴിഞ്ഞ് പണവുമായി കടന്നുകളയുകയായിരുന്നു.നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുധീഷ് പിടിയിലായത്.