ബ്രിട്ടണിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി. ബ്രെക്സിറ്റിനെ എതിർക്കാനാണ് എംപിമാരുടെ നീക്കമെങ്കിൽ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ നിബന്ധിതനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. കരാറില്ലാതെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ചെറുക്കാൻ ഭരണപക്ഷത്തെ ചില എംപിമാരുടെ പിന്തുണയോടെ പ്രതിപക്ഷം പാർലമെന്റിൽ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ചൊല്ലി ഉടലെടുത്ത പ്രതിസന്ധി പെട്ടന്നൊന്നും ബ്രിട്ടനെ വിട്ടൊഴിയില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രെക്സിറ്റിനുള്ള നടപടിക്രമങ്ങൾ ഒക്ടോബർ 31ന് തുടങ്ങണമെന്നിരിക്കേ, നിലപാട് കടുപ്പിക്കുകയാണ് ടോറികളും ലേബർ പാർട്ടിയും. കരാറില്ലാതെ, ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ചെറുക്കാൻ പാർലമെന്റിൽ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ടോറികൾ.
ഇന്ന് നടക്കാനിരിക്കുന്ന ഈ നിർണായക നീക്കത്തിൽ അവർ വിജയിച്ചാൽ, ഇയു വിടുന്നതിന് അടുത്തവർഷം ജനുവരി 31 വരെ സമയം ആവശ്യപ്പെടാൻ ബോറിസ് ജോൺസൺ നിർബന്ധിതനാകും. കൺസർവേറ്റീവ് പാർട്ടിയിലെ 22 എംപിമാരുടെ പിന്തുണ ഈ നീക്കത്തിനുണ്ട്. ഇത് മുന്നിൽക്കണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിർണായക നീക്കം.