ആൾത്താമസമില്ലാത്ത വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തി വരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. തിരുനെൽവേലി ജില്ലയിൽപ്പെട്ട വടിവേലു (20), ശിവ (19) എന്നിവരാണ് മുത്തൂർ ഭാഗത്തു നിന്നു ജനമൈത്രി സമിതിയംഗങ്ങളുടെ സഹായത്തോടെ തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന ചാക്കുകളിൽ നിന്നും ചെമ്പ്-ഓട് നിർമിത പാത്രങ്ങളും കലങ്ങൾ, ഉരുളി എന്നിവ പൊലീസ് കണ്ടെടുത്തു. കുറ്റപ്പുഴ മാർത്തോമ്മാ കോളജിനു സമീപമുള്ള പയ്യംപ്ലാട്ട് ഏബ്രഹാമിന്റെ വീട്ടിൽ നിന്നു മോഷ്ടിച്ച വീട്ടുപകരണങ്ങളാണിവയെന്ന് മോഷ്ടാക്കൾ പൊലീസിനോട് പറഞ്ഞു. തിരുവല്ല, മല്ലപ്പള്ളി, പായിപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ അടഞ്ഞു കിടന്ന പല വീടുകളിലും മോഷണം നടത്തി വരുന്ന മറ്റൊരു സംഘത്തെക്കുറിച്ചും ഇവരിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എസ്ഐ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ വി.ടി. രാജു, രതീഷ് കുമാർ, സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ സുനിൽ, ഷാഡോ പൊലീസ് എന്നിവർ ചേർന്നുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.