ഫാത്തിമ മാതാ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 അദ്ധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നിവരെയാണ് കോളേജ് മാനേജ്‌മെന്റ് ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തതിരിക്കുന്നത്.
അദ്ധ്യാപകർ വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി. നവംബര്‍ 28 ബുധനാഴ്ചയാണ് രാഖി കൃഷ്ണ എന്ന വിദ്യാർത്ഥിനി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവിതം അവസാനിപ്പിച്ചത് . പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് പറഞ്ഞാണ് അദ്ധ്യാപകര്‍ രാഖിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അത് രാഖിയുടെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് ആരോപണം.
പരീക്ഷാഹാളില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിനി കൊല്ലം എസ്.എന്‍. കോളേജിന് മുന്നില്‍ വച്ചാണ് തീവണ്ടിക്ക് മുന്നില്‍ ചാടിയത്. സംഭവത്തില്‍ കോളേജ് അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഖിയുടെ കുടുംബവും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. സ്വയംഭരണാവകാശമുള്ള കോളേജാണ് ഫാത്തിമ മാതാ കോളേജ്. സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെ കുട്ടിയെ കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ അദ്ധ്യാപിക ഹാജരാക്കി. സ്‌ക്വാഡിലുള്ളവരും മറ്റ് അദ്ധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനുപുറമെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്.