മോദിയുടെ പ്രചരണ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന നമോ ടിവി എന്ന ചാനലിന് സംപ്രേഷണ ലൈസന്‍സില്ലെന്നും പ്രക്ഷേപണ ലൈസന്‍സിനായി ഇതുവരെ അപേക്ഷ നല്‍കിയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. നിര്‍ബന്ധിത സുരക്ഷാ ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ ഈ സംരംഭം രാജ്യത്തെ പ്രക്ഷേപണ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ പ്രക്ഷേപണ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ചാനല്‍ ലൈസന്‍സ് ഇല്ലാതെ സംപ്രേഷണം നടത്തുന്നതെന്ന് മാത്രമല്ല ഒരു അപേക്ഷ പോലും സമര്‍പ്പിക്കാതെ ഇരിക്കുന്നതെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. ‘ചില കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചില സ്ഥലങ്ങളില്‍ അനുവാദമില്ലാതെ പാകിസ്താന്‍, ചൈനീസ് ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് രാഷ്ട്രീയ പാര്‍ട്ടിയുടെയോ രാഷ്ട്രീയ പ്രവര്‍ത്തകന്റെയോ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ അനുവാദമില്ലാതെ സംപ്രേഷണം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ലൈസന്‍സിനായി ഇതു വരെ അപേക്ഷിക്കാത്തതിനാല്‍ നമോ ടിവിയുടെ ഉടമസ്ഥരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സര്‍ക്കാരിന് നല്‍കേണ്ട സെക്യൂരിറ്റി നിക്ഷേപത്തെ നിര്‍ണയിക്കുന്ന ഘടകമായ വാര്‍ത്ത ചാനലാണോ വാര്‍ത്താ ഇതര ചാനലാണമോ ഇതെന്ന കാര്യത്തില്‍ പോലും ഇതുവരെ വ്യക്തതയില്ല. കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം മാര്‍ച്ച് 31ന് പുറത്തു വിട്ട ലൈസന്‍സുള്ള ചാനലുകളുടെ പട്ടികയില്‍ ഈ ചാനല്‍ ഇല്ല. ലൈസന്‍സ് ലഭിക്കാത്ത അല്ലെങ്കില്‍ ആ പ്രക്രിയയില്‍ ഭാഗമല്ലാത്ത നിരവധി ചാനലുകള്‍ ഈ പട്ടികയില്‍ ഇല്ല. എന്നാല്‍ നമോ ടിവിയുടെ കാര്യത്തില്‍ ലൈസന്‍സിനായി ഒരിക്കല്‍ പോലും അപേക്ഷ നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം, തെരഞ്ഞെടുപ്പ് റാലികള്‍ എന്നിവ സംപ്രേഷണം ചെയ്യുന്ന നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. എല്ലാ പ്രധാന ഡി.ടി.എച്ച് പ്ലാറ്റ്‌ഫോമുകളിലും ഈ ചാനല്‍ ലഭ്യമാണ്. ചാനലിനെതിരെ നടപടിയെടുക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടെതെന്നന കാര്യത്തില്‍ ഐ & ബി മന്ത്രാലയം ചര്‍ച്ചകള്‍ തുടരുകയാണ്. അനധികൃത ചാനല്‍ വിതരണം ചെയ്തതിന് ഡി.ടി.എച്ച് ഓപ്പറേറ്റേഴ്‌സിന് നോട്ടീസ് നല്‍കാന്‍ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ലൈസന്‍സ് ഇല്ലാതെ സംപ്രേഷണം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിട്ടും വാര്‍ത്താ വിനിമയ മന്ത്രാലയം വക്താവ് അമിത് ഖരേ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മോദിയുടെ നമോ ടിവി ചാനൽ ലൈസന്‍സിനു പോലും അപേക്ഷ കൊടുക്കാതെ പ്രവർത്തിക്കുന്നെന്ന് റിപ്പോർട്ട്
RELATED ARTICLES