ഓണ്‍ലൈനിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ബി.ജെ.പി. ഫേസ്ബുക്കും ഗൂഗിളും പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ബി.ജെ.പി പരസ്യങ്ങളുടെ കാര്യത്തില്‍ മുൻപന്തിയിൽ. ഫേസ്ബുക്കില്‍ 7.75 കോടി രൂപയും ഗൂഗിളില്‍ 1.21 കോടി രൂപയും എന്ന കണക്കില്‍ ആകെ 9 കോടി രൂപയാണ് രണ്ടുമാസത്തിനുള്ളില്‍ ബി.ജെ.പി ചെലവാക്കിയത്. പ്രചാരണ പരസ്യങ്ങളുടെ കാര്യത്തില്‍ ആറാംസ്ഥാനത്താണ് കോണ്‍ഗ്രസ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് പരസ്യങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവിട്ട മറ്റുരണ്ടു പാര്‍ട്ടികള്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ബി.ജെ.പി 7.75 കോടി രൂപ ചെലവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത് പരിപാടിയുടെ പരസ്യത്തിന് വേണ്ടി 2.23 കോടി രൂപയും ചെലവഴിച്ചു. ബി.ജെ.പിയുടെ സ്വന്തം പേരില്‍ ഫേസ്ബുക്കില്‍ ചെലവാക്കിയത് 37.74 ലക്ഷം രൂപയാണ്. കോണ്‍ഗ്രസ് ഇതുവരെ ആകെ ചെലവിട്ടത് 5.91 ലക്ഷം രൂപയാണ്. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന പ്രചാരണ പരിപാടിയുടെ പേരില്‍ മാത്രം ബി.ജെ.പി ഫേസ്ബുക്കിന് നല്‍കിയത് 1.05 കോടി രൂപയാണ്. നേഷന്‍ വിത്ത് നമോ എന്ന പേരില്‍ ചെലവാക്കിയത് 59.15 ലക്ഷം രൂപയും. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി 4.19 ലക്ഷം രൂപ ചെലവിട്ട് ബി.ജെ.പിക്ക് പിന്നാലെയുണ്ട്.
ഗൂഗിളിന്റെ ഇന്ത്യന്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പ്രകാരം 1.21 കോടി ചെലവിട്ട് ബി.ജെ.പി 554 പരസ്യങ്ങളാണ് നല്‍കിയത്. കോണ്‍ഗ്രസ് ആറാം സ്ഥാനത്താണ്, ചെലവിട്ടത് 54,100 രൂപയും. രണ്ടാം സ്ഥാനത്ത് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ്, 1.04 കോടിയാണ് ചെലവിട്ടത്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് വേണ്ടി ചെലവിട്ടത് 85.25 ലക്ഷമാണ്. മൂന്നാം സ്ഥാനത്ത് ടി.ഡി.പിയാണ്.