രാജ്യത്ത് ഹിന്ദുമത ആശയങ്ങള്‍ക്ക് നേരെ ബി.ജെ.പിയും ആര്‍.എസ്.എസും വലിയ അപകടമാണ് വരുത്തിയതെന്ന് ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി തുറന്നടിച്ചു. ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഹിന്ദുമതത്തേക്കുറിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് ഒന്നുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയിട്ടുള്ള ഏതെങ്കിലും വാഗ്ദാനങ്ങള്‍ ബി.ജെ.പി പാലിച്ചിട്ടുണ്ടോ എന്ന് സ്വരൂപാനന്ദ ചോദിച്ചു. പ്രഖ്യാപിച്ചതു പോലെ പാവങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കിയോ?, രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയോ? അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചോ? രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാരില്‍ പലരും ബി.ജെ.പി നേതാക്കളാണ്. അതേ സമയം അവര്‍ തന്നെയാണ് ഗോവധത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും. അവര്‍ തന്നെയാണ് ബീഫ് കയറ്റുമതി ഇന്ത്യയുടെ മുഖത്തേറ്റ കളങ്കമാണെന്നും പറയുന്നതും. ഇത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്. എന്നാല്‍ അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളേക്കുറിച്ച് അദ്ദേഹം ഒന്നും പറയാനില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഒരു യഥാര്‍ത്ഥ ഹിന്ദു വേദവും ശാസ്ത്രങ്ങളും പിന്തുടരുമ്പോള്‍ മുസ്ലീം ഖുര്‍ആനും ക്രിസ്ത്യാനി ബൈബിളും പിന്തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ ചില ആശ്രമങ്ങളില്‍ നിന്നാണ് ബലാത്സംഗ വാര്‍ത്തകള്‍ വരുന്നത്. ഇത് ശുഭസൂചനയല്ലെന്നും എല്ലാ ആശ്രമങ്ങളും നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അസാറാം ബാപ്പുവിന് ശിക്ഷ വിധിച്ചത് നീതിന്യായ സംവിധാനമാണ്. എന്നാല് ഹിന്ദുമതം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹം അനുഭവിക്കാനുണ്ട്. അസാറാമിന്റെ മകനേയും ശിക്ഷിക്കണം. ഹിന്ദുമതത്തില്‍ ഇതുപോലുള്ള ആള്‍ദൈവങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഹിന്ദു വിവാഹങ്ങളെ ഒരു കരാര്‍ എന്ന നിലയ്ക്കാണ് മോഹന്‍ ഭാഗവത് കാണുന്നത്. എന്നാല്‍ വിവാഹം കൂടുതല്‍ പവിത്രതയുള്ള ഒന്നായിട്ടാണ് ഹിന്ദുക്കള്‍ കരുതുന്നത്. ബിജെപിയുടെ ദളിത് പ്രേമം വെറും തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ ദളിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയത് വെറും രാഷ്ട്രീയ നാടകം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ദളിതരോട് അത്ര സ്‌നേഹമുള്ളവരായിരുന്നെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് ശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നത് എന്തിനാണെന്നും ശങ്കരാചാര്യ ചോദിച്ചു.