യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി പള്‍സര്‍ സുനി അടക്കമുള്ള സംഘം നടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നതിന്റെ 49 മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി റിപ്പോര്‍ട്ട്. ഇവ പിന്നീട് എഡിറ്റ് ചെയ്ത് മൂന്ന് മിനിറ്റുള്ള ആറു ക്‌ളിപ്പിങ്ങുകളാക്കി മാറ്റി മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കുകയായിരുന്നു. തൃശൂരിലെ സിനിമയുടെ സെറ്റിലെത്തി നടനെ കാണിച്ചെന്നും ശേഷിക്കുന്ന ദൃശ്യങ്ങള്‍ യുവനടിയുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചെന്നുമാണ് വിവരം.
ദൃശ്യങ്ങള്‍ അടങ്ങിയ ഒരു മെമ്മറി കാര്‍ഡ് എവിടെ നിന്നുമാണ് കിട്ടിയതെന്ന് വ്യക്തമല്ല. എന്നാല്‍ പോലീസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സൈബര്‍ വിഭാഗം ഈ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നാണ് വിവരം. കേസില്‍ നടിയുടെ പങ്ക് അറിയുന്നതിനായി പോലീസ് ചോദ്യം ചെയ്യാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് എന്തുകൊണ്ടോ വേണ്ടെന്നു വെയ്ക്കുകയായിരുന്നു. യുവനടിയെ ആക്രമിച്ച സംഘം വാഹനത്തില്‍ വെച്ച് സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടയില്‍ നടിയുടെ വസ്ത്രങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങളുടെ സാമ്പിളുകള്‍ പള്‍സര്‍ സുനിയുടേതാണെന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെന്നും വിവരമുണ്ട്. പള്‍സര്‍ സുനിയെ അറിയില്ലെന്ന് നടന്‍ നേരത്തേ പോലീസിനോട് പറഞ്ഞതും കളവാണെന്ന് കണ്ടെത്തി. രണ്ടു ദിവസത്തോളം തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനി ഡ്രൈവറായി ഉണ്ടായിരുന്നു. ക്യാമറയും മറ്റും കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ പകരക്കാരനായിട്ടാണ് എത്തിയത്. ഇവിടെ വെച്ച് നടനുമായി സുനി ആശയവിനിമയം ഉണ്ടായിയോ എന്ന് വ്യക്തമല്ല.