യുഎപിഎ കേസില്‍ പൊലീസിനെതിരെ രൂക്ഷമായ പ്രതികരണവുമായി അറസ്റ്റിലായ സിപിഎം പ്രവർത്തകന്‍ അലന്‍റെ കുടുംബം. മാവോയിസ്റ്റ് ബന്ധമെന്നത് പൊലീസിന്‍റെ കള്ളക്കഥയാണെന്ന് അലന്‍റെ അമ്മ സബിത ആരോപിച്ചു. 15 വയസ് മുതൽ മകനെ നിരീക്ഷിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.
അത് ശരിയാണെങ്കില്‍ തിരുത്താനായി എന്തുകൊണ്ട് ഈ വിവരം രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് അലന്‍റെ അമ്മ സബിത മഠത്തിൽ ചോദിക്കുന്നു. അലന് നിയമസഹായം നല്‍കുന്നത് സിപിഎം സൗത്ത് ഏരിയ കമ്മറ്റിയാണ്. ഇന്ന് ജാമ്യം കിട്ടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സബിത വ്യക്തമാക്കി.
അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് കുടുംബത്തിന്‍റെ പ്രതികരണം. യുഎപിഎ ചുമത്തിയത് പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസിന് തിരിച്ചടിയാണെന്നാണ് നിരീക്ഷിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനം പറഞ്ഞിട്ടില്ല.
അതേസമയം പ്രതികള്‍ മാവോയിസ്‌റ്റെന്ന് സമ്മതിച്ചതായി എഫ്.ഐ.ആറില്‍ രേഖപെടുത്തിയിരിക്കുന്നു . യു.എ.പി.എ ചുമത്തിയതിനെ കൃത്യമായി ന്യായീകരിക്കുന്നതാണ് എഫ്.ഐ.ആര്‍.
പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അലന്റെ ബാഗില്‍ നിന്നും മാവോവാദി അനുകൂല നോട്ടീസുകള്‍ പിടിച്ചെടുത്തു. മൂന്ന് പേരാണ് ഉണ്ടായിരുന്നെന്നും പോലീസ് എഫ്.ഐആറില്‍ പറയുന്നു.
പോലീസ് നേരത്തെ പറഞ്ഞിരുന്ന വാദങ്ങള്‍ എഫ്.ഐ.ആറില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മാവോവാദി സംഘനയുമായി അടുത്ത ബന്ധമുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.