മലപ്പുറത്ത് ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ സദാചാരവാദികളും മതമൌലികവാദികള്‍ക്കുമെതിരെ പ്രതികരിച്ച പ്രവാസി മലയാളി യുവാവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ദോഹയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സൂരജ് എന്ന യുവാവിനാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരന്തരം ഭീഷണി സന്ദേശവും അസഭ്യവര്‍ഷവും ലഭിക്കുന്നത്. ഇയാള്‍ ജോലി ചെയ്യുന്ന ദോഹയിലെ മലയാളി റെഡ് എഫ് എം റേഡിയോ സ്റ്റേഷനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. എഫ്എം ബഹിഷ്ക്കരിക്കണം എന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നതോടെ ജോലി ഉപേക്ഷിക്കുകയാണെന്നും സ്ഥാപനത്തിനെ ക്രൂശിക്കരുതെന്നും ആവശ്യപ്പെട്ട് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സഹിക്കാനാവുന്നതിലും കൂടുതല്‍ സമ്മര്‍ദം നേരിട്ടെന്നും താന്‍ ഏതെങ്കിലും മതത്തിന് എതിരല്ല പറഞ്ഞതെന്നും പറഞ്ഞ യുവാവ് മാപ്പ് അപേക്ഷിച്ചു. അതിനിടെ സൂരജിനെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ നിരവധിയാളുകള്‍ രംഗതെത്തിയിട്ടുണ്ട്. ലോക എയ്ഡ്സ് ദിനത്തിലാണ് പെണ്‍കുട്ടികള്‍ ബോധവത്കരണ സന്ദേശവുമായി ഫ്ളാഷ്മോബ് കളിച്ചത്. വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊത്ത് ചുവടുവെച്ചത്. എന്നാല്‍ ഫ്ളാഷ്മോബിന്റെ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി ചിലര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചതു കൊണ്ട് അവര്‍ പരസ്യമായി നൃത്തം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. പെണ്‍കുട്ടികളുടെ വീട്ടുകാരെ പോലും പലരും വെറുതെ വിട്ടിരുന്നില്ല.
ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ചവർക്കെതിരെ പ്രതികരിച്ച യുവാവിന് ഭീഷണി
RELATED ARTICLES