സിബിഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ പൂച്ചകളെപ്പോലെ കടിപിടി കൂട്ടുന്നു. കേന്ദ്ര സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ മൊഴി നൽകിയിരിക്കുന്നത് . അലോക് വര്‍മ്മയും രാകേഷ് അസ്താനയുമാണ് തമ്മിലടിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു നിര്‍ബന്ധിത അവധി എടുപ്പിച്ച അലോക് വര്‍മ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ചയും വാദം തുടരും.
അലോക് വര്‍മയേയും രാകേഷ് അസ്താനയേയും കുറ്റപ്പെടുത്തിയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീം കോടതയിൽ ഇങ്ങനെ നിലപാടെടുത്തത്. പ്രശ്നം ഇരുവര്‍ക്കുമിടയില്‍ തീര്‍ക്കാന്‍ കഴിയാത്ത അസാധാരണ സാഹചര്യമായതിനാലാണു സര്‍ക്കാരിന് ഇടപെടേണ്ടി വന്നതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
തന്നെ സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സി ബി ഐ ഡയറക്ടറുടെ കാലാവധി രണ്ടുവര്‍ഷമാണെന്നിരിക്കെ, അതില്‍ വെട്ടിച്ചുരുക്കല്‍ നടത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നായിരുന്നു വര്‍മയുടെ വാദം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.