അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാന്‍ പബ്ലിക് സ്‌കൂളില്‍ എത്തി വോട്ടു രേഖപ്പെടുത്തി.ഗുജറാത്തിന്റെ മധ്യ, വടക്കന്‍ മേഖലകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ 833 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. ഇതില്‍ 359 പേര്‍ സ്വതന്ത്രരാണ്.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. ഈ മാസം എട്ടിനാണ് വോട്ടെണ്ണല്‍. വൈകിട്ട് 5.30 മുതല്‍ ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിനു 92 സീറ്റാണു വേണ്ടത്. 2017ല്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റുമാണു നേടിയത്.