ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികൾക്കും ഹോട്ടലുകള്‍ക്കും നേരെയുണ്ടായ ചാവേര്‍ ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ ക്രിസ്ത്യന്‍- മുസ്ലിം വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം.
മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന നെഗൊംബോയില്‍ കര്‍ഫ്യൂ മറികടന്ന് വലിയൊരു സംഘം ആളുകൾ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് മുസ്ലിങ്ങള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.
സമുദായംഗങ്ങൾ ശാന്തത പാലിക്കണമെന്നും അക്രമത്തിനു തുനിയരുതെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് അഭ്യർഥിച്ചു. സംഭവസ്ഥലം കര്‍ദിനാള്‍ സന്ദര്‍ശിക്കുകയും മുസ്ലിം സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യം നിരോധിക്കാന്‍ അദ്ദേഹം സര്‍ക്കാറിനോട് അഭ്യർഥിച്ചു. കര്‍ഫ്യൂ ഞായറാഴ്ച ഒഴിവാക്കിയിരുന്നെങ്കിലും സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നു വീണ്ടും പുനഃസ്ഥാപിച്ചു.സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അക്രമത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.