പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെന്ന വിജിലൻസ് ശുപാർശ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലം ശക്തിപ്പെടുത്തി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം മേൽപ്പാല അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം വിജിലൻസ് തുടങ്ങി.മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ് ഐ ആറിലാണ് മേൽപ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും പൊളിച്ചുമാറ്റി പുതിയ പാലം പണിയണമെന്നും വിജിലൻസ് ശുപാർശ ചെയ്യുന്നത്.
നിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച പാലം ഭാവിയിലും അപകടത്തിന് കാരണമാകുമെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തൽ. എന്നാൽ ഈ വാദം തള്ളുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി. കരാറുകരെ നിർമ്മാണം ഏൽപ്പിച്ച അന്നത്തെ ഭരണാധികാരികൾ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കൊച്ചി മെട്രോറെയിലിന്റെ മേൽപ്പാലത്തിനടിയിലൂടെ പോകുമ്പോൾ കാറിനു മുകളിൽ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണതായി നടി അർച്ചന കവി. സ്ലാബിന്റെ കഷണം വീണ് പൊട്ടിയ കാറിന്റെ മുൻഭാഗത്തെ ഗ്ലാസിന്റെ ചിത്രമടക്കം അർച്ചന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയായിരുന്നു.
താൻ എയർപ്പോർട്ടിലേയ്ക്ക് ടാക്സിയിൽ പോകുമ്പോൾ കൊച്ചി മെട്രോ റെയിലിന്റെ മേൽപ്പാലത്തിൽ നിന്നും കോൺക്രീറ്റ് സ്ലാബ് അടർന്ന് കാറിനു മുകളിൽ വീണെന്നും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കാറിനുണ്ടായ നാശനഷ്ടത്തിന് ടാക്സി ഡ്രൈവർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഇതുപോലുള്ള കാര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് അർച്ചന തന്റെ കുറിപ്പവസാനിപ്പിക്കുന്നത്.