റഫാല്‍, സിബിഐ കേസുകളില്‍ വിധി പറയാനിരിക്കെ മോദി സുപ്രീം കോടതിയില്‍ സന്ദര്‍ശനം നടത്തിയത് ചർച്ചാവിഷയമായി. സുപ്രീം കോടതിയിലെ ഇപ്പോഴത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒഴികെ 60 വര്‍ഷത്തിനിടെയിൽ മറ്റൊരു പ്രധാനമന്ത്രിയും സുപ്രീം കോടതി സന്ദര്‍ശിച്ചിട്ടില്ല. കഴിഞ്ഞ മാസം 25ന് ചീഫ് ജസ്റ്റീസായി ചുമതലയേറ്റ രഞ്ജന്‍ ഗൊഗോയിയുടെ ഒന്നാം നമ്പര്‍ കോടതി മുറിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ദി വയറാണ് ഇതു സംബന്ധിച്ച ആദ്യ വാര്‍ത്ത പുറത്തുവിട്ടത്. മോദിയുടെ സന്ദര്‍ശനം ചീഫ് ജസ്റ്റീസില്‍ ആശ്ചര്യം സൃഷ്ടിച്ചെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദി വയര്‍ വിവരിക്കുന്നു
നവംബര്‍ 25ന് ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്കായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ഒരുക്കിയ വിരുന്നിലേക്കു മോദിയെ ക്ഷണിച്ചിരുന്നു. വിരുന്നിടെ മോദി നിരവധി ജഡ്ജിമാരുമായി സംഭാഷണം നടത്തിയ . വിരുന്നിന്റെ സമയം അവസാനിച്ച ഒമ്പതരയ്ക്ക് ശേഷവും മോദി വിരുന്ന് നടന്ന ഹാളില്‍ തുടര്‍ന്നുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് മോദി ഗൊഗോയിയുടെ കോടതി മുറിയില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിര്‍ണായക കേസുകള്‍ പരിഗണിക്കുന്നതാണ് ഒന്നാം നമ്പര്‍ കോടതി മുറി.
റഫാല്‍, സിബിഐ കേസുകളില്‍ വിധി പറയാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം. ഗുജറാത്ത് കലാപക്കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളും ഈ കോടതി മുറിയിലാണ് പരിഗണിക്കുന്നത്. എന്നാല്‍ ചീഫ് ജസ്റ്റീസ് തന്നെ മോദിയെ തന്റെ കോടതി മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മുറിയില്‍ ഒന്നാം നമ്പര്‍ കസേരയില്‍ ഇരുന്ന മോദി, ഇവിടുത്തെ കീഴ്‌വഴക്കങ്ങള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റീസിനോട് അന്വേഷിച്ചു. പിന്നീട് ചീഫ് ജസ്റ്റീസിന്റെ ക്ഷണപ്രകാരം ചായയും കുടിച്ചശേഷം പത്തോടെയാണ് മോദി മടങ്ങിയതെന്നാണ് ‘ദി വയര്‍’ റിപ്പോര്‍ട്ട് .