ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകി മരിച്ചുവെന്ന് വിവരമറിഞ്ഞു വന്ന യുവാവിന് സംഭവിച്ചത് എന്ത് ?
മഞ്ചേശ്വരം സ്വദേശിയായ യുവാവും കണ്ണൂര്‍ സ്വദേശിയായ യുവതിയുമാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് പോലെ കട്ട പ്രേമം . തമ്മിൽ തമ്മിൽ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പിന്നെയങ്ങോട്ട് ഒടുക്കത്തെ പ്രേമം. ഒടുവിൽ കാമുകിക്ക് തോന്നി കാമുകനെ ഒഴിവാക്കണമെന്ന്. ഒട്ടും മടിച്ചില്ല സുഹൃത്തിനെ കൊണ്ട് കാമുകനെ വിളിച്ചറിയിച്ചു കാമുകി മരിച്ചുവെന്ന്. പിന്നെ സിനിമയെ വെല്ലുന്ന സീനുകൾ. ജീവനോടെയോ കാണാന്‍ പറ്റിയില്ല. എന്നാല്‍ കുഴിമാടമെങ്കിലും കാണാമല്ലോ എന്ന് ചിന്തിച്ചു കണ്ണൂരിനു വണ്ടി കയറിയ യുവാവിന് സംഭവിച്ചതെന്ത്?
സംഭവം പൊലീസ് പറയുന്നതിങ്ങനെ.
21 കാരനായ യുവാവ് ഫേസ്ബുക്കിലൂടെയാണ് 19 കാരിയായ യുവതിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇവരുടെ ബന്ധം വളര്‍ന്ന് പ്രണയമായി മാറുകയും ചെയ്തു. യുവതിയുടെ സുഹൃത്ത് വഴിയാണ് ഇവര്‍ സംസാരിച്ചത്.എന്നാല്‍ ഒരു ദിവസം വിളിച്ചപ്പോള്‍ യുവതി മരണപ്പെട്ടതായി സുഹൃത്ത് യുവാവിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവ് കാമുകിയുടെ കുഴിമാടം തേടി കണ്ണൂരേക്ക് പുറപ്പെട്ടത്.സൂഹൃത്തിനോടൊപ്പം കണ്ണൂരിലെത്തിയ യുവാവിന് കൃത്യമായി സ്ഥലം അറിയില്ലായിരുന്നു. ഫോണില്‍ വിളിപ്പോഴും പെണ്‍കുട്ടി തന്റെ വീടിനെ കുറിച്ചോ സ്ഥലത്തെ കുറിച്ചോ പറഞ്ഞിരുന്നില്ല. കണ്ണൂരിലെ മട്ടന്നൂര്‍,ചാലോട്, ചാവശേരി തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളില്‍ മുഴുവനായും യുവാവ് പെണ്‍കുട്ടിയുടെ കുഴിമാടത്തിനായി തിരഞ്ഞു. തുടര്‍ന്ന് പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വരുന്നത്.പൊലീസ് യുവതിമായി ബന്ധപ്പെടാറുള്ള നമ്ബറില്‍ വിളിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. കാമുകി മരണപ്പെട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാനുള്ള അവര്‍ ഉപയോഗിച്ച് നമ്പറാണ് മരണ വാര്‍ത്തയെന്നും പോലീസ് വ്യക്തമാക്കി. പണികിട്ടിയെന്ന് മനസിലാക്കിയ യുവാവ് മഞ്ചേശ്വരത്തേക്ക് തിരിച്ചു പോയി.