ബിജെപി നേരിടാൻ ഒന്നിക്കാനൊരുങ്ങുന്ന പ്രതിപക്ഷ പാർട്ടികളെ പട്ടികളോടും പൂച്ചയോടും പാന്പിനോടും കീരിയോടും ഉപമിച്ച ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കു മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമിത് ഷായുടെ പരാമർശം അവഹേളനമാണെന്നും അമിത് ഷാ പറയുന്നത് തങ്ങൾ ഗൗരവമായെടുക്കാറില്ലെന്നും രാഹുൽ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നടന്ന ബിജെപിയുടെ 38-ാം സ്ഥാപക ദിനാഘോഷ ചടങ്ങിലാണു പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ പ്രസംഗിച്ചത്. 2019ലെ പൊതു തെരഞ്ഞെടുപ്പിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ പ്രതിപക്ഷ ഐക്യത്തിനു ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. വലിയ വെള്ളപ്പൊക്കമുണ്ടാകുന്പോൾ എല്ലാം ഒഴുകിപ്പോകും. വടവൃക്ഷത്തിനു മാത്രം നിലനിൽക്കാനാകും. അതിൽ പാന്പും കീരിയും പട്ടിയും പൂച്ചയും മറ്റു മൃഗങ്ങളുമെല്ലാം ജീവൻ രക്ഷിക്കാൻ അതിൽ പിടിച്ചു കയറും. മോദി വെള്ളപ്പൊക്കത്തെത്തുടർന്നു എല്ലാ പട്ടിയും പൂച്ചയും പാന്പും കീരിയും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒന്നിച്ചു കൂടാൻ ആരംഭിച്ചു എന്നായിരുന്നു ഷായുടെ പരാമർശം. പിന്നീട് പത്ര സമ്മേളനത്തിൽ ആശയപരമായി സാമ്യമില്ലാത്ത രാഷ്ട്രീയ പാർട്ടികൾ മോദി ഭയത്താൽ ഒരുമിക്കുന്നതിനെയാണ് താൻ അർഥമാക്കിയതെന്നു ഷാ വിഷദീകരിച്ചു. പാന്പിനും കീരിക്കും പൊതുവായി ഒന്നുമില്ല. എസ്പി-ബിഎസ്പി, തൃണമൂൽ കോണ്‍ഗ്രസ്-കോണ്‍ഗ്രസ്, ടിഡിപി-കോണ്‍ഗ്രസ്- ഇവർക്കിടയിൽ പൊതുവായി ഒന്നുമില്ല, ആശയ സാമ്യമില്ല എന്നാണു താൻ ഉദ്ദേശിച്ചതെന്നായിരുന്നു അമിത് ഷായുടെ വിശദീകരണം.