കാരുണ്യ പദ്ധതി നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കെഎസ്യു മുൻ സംസ്ഥാന സെക്രട്ടറി ജി. മഞ്ജു കുട്ടൻ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിർധനരായ രോഗികൾക്ക് ആശ്വാസമേകുന്ന ഒരു പദ്ധതിയാണ് കാരുണ്യ. അപകടം പറ്റി വീട്ടിൽ കിടപ്പിലായവർക്കും, മാരക രോഗം പിടിപെട്ട് കഷ്ടത അനുഭവിക്കുന്നവർക്കും വളരെ ആശ്വാസം നൽകിയിരുന്ന പദ്ധതി നിർത്തലാക്കിയത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്നും, സർക്കാർ ഖജനാവിൽ യാതൊരു നഷ്ടവും വരുത്താതെ കാരുണ്യ ലോട്ടറിയിൽ നിന്നുള്ള വരുമാനം കൊണ്ട് മുന്നോട്ട് പോയിരുന്ന ഈ പദ്ധതി നിർത്തലാക്കിയത്തിന്റെ പിന്നിൽ വൻ അഴിമതിയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മോഹൻ കുമാറിന് നൽകിയ പരാതിയിൽ ഉടൻ തന്നെ സർക്കാരിൽ നിന്നും റിപ്പോർട്ട് തേടുമെന്നും കമ്മീഷൻ അറിയിച്ചു.