കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതിയ്ക്ക് മുമ്പാണ് ഉത്ഘാടനം . ക്ഷണിക്കാതെ പ്രധാനമന്ത്രിയെത്തുന്നതിലുള്ള രോക്ഷം കേരള സര്‍ക്കാറിനുണ്ടെങ്കിലും സഹകരിക്കാന്‍ സര്‍ക്കാർ തീരുമാനിച്ചു . നരേന്ദ്ര മോദി 15 ന് വൈകീട്ട് അഞ്ചരയ്ക്ക് ബൈപാസ് ഉത്ഘാടനം ചെയ്യും. അനുയോജ്യ വേദി കണ്ടെത്താന്‍ ജില്ല കലക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് തന്നെ കൊല്ലത്ത് നടക്കുന്ന എന്‍ഡിഎയുടെ മഹാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. മുടങ്ങികിടക്കുകയായിരുന്ന ബൈപാസിന്റെ പണി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് കേന്ദ്ര പങ്കാളിത്തതോടെ പുനരാരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരും തുക അനുവദിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായതോടെ അവകാശ വാദവുമായി മൂന്നു പാര്‍ട്ടികളും രംഗത്തെത്തി. ഫെബ്രുവരി 2 ന് മുഖ്യമന്ത്രിയെ കൊണ്ട് ബൈപാസ് ഉത്ഘാടനം ചെയ്യാനാരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ തീരുമാനം. ഇതിനിടെ പ്രധാനമന്ത്രിയെ എത്തിക്കാന്‍ ബിജെപി ശ്രമിക്കുകയായിരുന്നു.