ഉപതെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് യുഡിഎഫിനോടു വിലപേശലുമായി കെ.എം. മാണി. മാണിയെ തിരികെ കൊണ്ടുവരാൻ തിരക്കിട്ട ശ്രമം പല കോണുകളിൽ നടക്കവെ, പ്രാഥമിക ചർച്ചകൾ നടത്തിയ ഉമ്മൻ ചാണ്ടിക്കു മുന്നിൽ മാണി തന്റെ കടുത്ത ഡിമാൻഡുകൾ വച്ചുവെന്നു സൂചന. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു നീക്കുക എന്ന അസാധാരണമായ ആവശ്യമാണ് അതിൽ പ്രധാനം. അങ്ങനെയെങ്കിൽ നിരുപാധികം യുഡിഎഫിലെത്താമെന്നു മാണി വ്യക്തമാക്കിയെന്നു വിശ്വസ്ത കേന്ദ്രങ്ങൾ പറഞ്ഞു. മധ്യതിരുവിതാംകൂറിൽ ഏറെ സ്വാധീനമുള്ള മാണി ഗ്രൂപ്പിനെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം ഉമ്മൻ ചാണ്ടിയെ അനൗപചാരികമായി ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് മാണിയുടെ വിശ്വസ്തരുമായി രണ്ടു തവണ ഉമ്മൻ ചാണ്ടി ചർച്ചകൾ നടത്തി. ഇതിന്റെ വിവരങ്ങൾ അദ്ദേഹം വിശ്വസ്തരുമായി പങ്കുവയ്ക്കുകയും ചെയ്തു.
ഒരാഴ്ച മുൻപ് മാണി വിഭാഗം നേതാക്കളുമായി തിരുവല്ലയിലെ ഒരു ഹോട്ടലിൽ രഹസ്യ യോഗം ചേർന്നു. രണ്ടാം ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അവിടെ എത്തിയതായാണു വിവരം. മാണിയുടെ വലംകൈയായ മുൻ എംഎൽഎയും രണ്ടു സംസ്ഥാന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. നിരുപാധികം യുഡിഎഫിലേക്കു മടങ്ങിവരാൻ താൻ തയാറാണെന്നും, എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു രമേശ് ചെന്നിത്തലയെ മാറ്റണമെന്നുമുള്ള ഏക അജൻഡയാണു മാണി അവിടെ മുന്നോട്ടുവച്ചത്.
ഈ വിഷയം പരമ രഹസ്യമാക്കി വയ്ക്കണമെന്നും വിവരങ്ങൾ കോൺഗ്രസ് ഉന്നത നേതൃത്വത്തെ അറിയിക്കാമെന്നുമുള്ള ഉറപ്പിലാണ് അന്നു യോഗം പിരിഞ്ഞത്. തന്റെ വിശ്വസ്തരുമായി വിവരങ്ങൾ പങ്കുവച്ച ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധി, എ.കെ. ആന്റണി എന്നിവരുമായി ഡൽഹിയിലും ഇക്കാര്യത്തിൽ ചർച്ച നടത്തിയതായാണ് വിവരം. കേരളത്തിലെ മുതിർന്ന പാർലമെന്റ് അംഗവും ആന്റണിയുടെ വിശ്വസ്തനും ചർച്ചയിൽ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് അപ്രതീക്ഷിതമായി വന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിലപേശലിനു മാണിക്കു കിട്ടിയ വലിയ പിടിവള്ളിയായി. മാണി തിരികെ വന്നില്ലെങ്കിൽ മാണി ഗ്രൂപ്പിനെ പിളർത്തി ഒരു വിഭാഗത്തെ കോൺഗ്രസിലേക്കു കൊണ്ടുവരാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നീക്കം നടന്നുവെന്ന വിവരം അദ്ദേഹത്തെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നതായി അടുപ്പക്കാർ പറയുന്നു.