കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ വൻ സുരക്ഷാവീഴ്ച. യൂണിവേഴ്സിറ്റിയുടെ എക്സാം സർവറിലേക്ക് ഹാക്കർ നുഴഞ്ഞുകയറി. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന ക്വസ്റ്റ്യൻ സർവറിലേക്കു കയറാൻ ഹാക്കർമാർക്കായിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. എങ്കിലും സുരക്ഷാ പരിശോധനയുടെ ഭാഗമായി ഓൺലൈൻ ചോദ്യപേപ്പർ വിതരണ നടപടികൾ നിർത്തിവച്ചു. മറ്റു പരീക്ഷാ നടപടികൾക്ക് പ്രശ്നമുണ്ടാകില്ല.
യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് യുഎഇയിലെ മലയാളി യുവാവാണ് ഹാക്ക് ചെയ്തത്. ഋഷി മോഹന്‍ദാസ് എന്ന പയ്യന്നൂര്‍ സ്വദേശിയാണ് സൈറ്റ് ഹാക്ക് ചെയ്ത് സൈറ്റിലെ ഗുരുതര സുരക്ഷാ പിഴവ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സൈറ്റ് ഹാക്ക് ചെയ്ത ഋഷി തന്നെയാണ് ഇക്കാര്യം കേരളാ പോലീസിന്റെ സൈബര്‍ ഡോമിനെ വിവരമറിയിക്കുകയും സൈറ്റിലെ സുരക്ഷാപാളിച്ചകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സൈറ്റ് ഹാക്ക് ചെയ്തത്. കേരള യൂണിവേഴ്‌സിറ്റിയുടെ എക്‌സാം സര്‍വറാണ് ഋഷി ഹാക്ക് ചെയ്തത്. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന ഈ സര്‍വറിലെ ചോദ്യപേപ്പറുകള്‍ കാണാനും വേണമെങ്കില്‍ ചോദ്യ പേപ്പറുകള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുന്ന രീതിയിലായിരുന്നു.
ഇക്കാര്യം ഋഷി സൈബര്‍ഡോമിനെ അറിയിക്കുകയും അവര്‍ സര്‍വകലാശാല അധികൃതരെ അറിയിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പേജ് മുമ്പ് പാക് ഹാര്‍ക്കര്‍മാര്‍ തകര്‍ത്തിരുന്നു. എന്നിട്ടും സൈറ്റ് സുരക്ഷിതമാക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.