കാരുണ്യ പദ്ധതിയില്‍ നിലവിലുളളവര്‍ക്ക് ആനുകൂല്യങ്ങൾ മുടങ്ങില്ലെന്ന് വിശദീകരണവുമായി മന്ത്രി കെ.കെ. ശൈലജ രംഗത്ത്. ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. ഇന്നോ നാളെയോ ഉത്തരവ് പുറത്തിറങ്ങുമെന്ന് കെ.കെ.ശൈലജമാധ്യമങ്ങളോട് പറഞ്ഞു. കാരുണ്യ ആനൂകൂല്യം കിട്ടിയിരുന്നവര്‍ക്ക് അതാത് ആശുപത്രികളില്‍ ഈ വര്‍ഷം ലഭിക്കുമെന്നും അവർ പറഞ്ഞു. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികില്‍സ നല്‍കാതിരിക്കരുതെന്ന് ആശുപത്രികളോട് ആരോഗ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണം. പണം സര്‍ക്കാര്‍ വൈകാതെ നല്‍കുമെന്നും മന്ത്രി ഉറപ്പു നൽകി. കേരളത്തിലെ രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ പദ്ധതി അവസാനിച്ചതോടെ അര്‍ബുദ ബാധിതരും ഹൃദ്രോഗികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രോഗികള്‍ ദുരിതത്തിലായിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാതെ അവശേഷിക്കുന്നത് ഇരുപതു ലക്ഷത്തിലേറെ കുടുംബങ്ങളാണ്. കിടത്തി ചികില്‍സയ്ക്കു മാത്രമേ സഹായം ലഭിക്കൂവെന്നായതോടെ നെട്ടോട്ടമോടുകയാണ് ഒപി രോഗികളും തുടര്‍ ചികില്‍സയ്ക്ക് എത്തുന്നവരും.കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്കു പങ്കാളിത്തമുള്ള പുതിയ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയിട്ടുള്ളു. 41 ലക്ഷം കുടുംബങ്ങളെ അംഗങ്ങളാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന് ഏറ്റവും കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും. പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കരാറെടുത്തിരിക്കുന്ന റിലയന്‍സ് വളരെ താഴ്ന്ന നിരക്കിലാണ് ഇന്‍ഷുറന്‍സ് തുക നിശ്ചയിച്ചിരിക്കുന്നത്.
കാരുണ്യ പദ്ധതിയില്‍ നിലവിലുളളവര്‍ക്ക് ആനുകൂല്യങ്ങൾ മുടങ്ങില്ലെന്ന് മന്ത്രി കെ.കെ. ശൈലജ
RELATED ARTICLES