രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച കേരളത്തിലെത്തും. കൊല്ലത്ത് മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്.
രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കും. രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ഗവര്‍ണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ വി.കെ. പ്രശാന്ത്, സംസ്ഥാന മന്ത്രിമാര്‍, സേന വിഭാഗങ്ങളുടെയും സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും.
തുടര്‍ന്ന് ഹെലികോപ്ടറില്‍ കായംകുളം എൻ.ടി.പി.സി ഹെലിപ്പാഡിലെത്തി അവിടെനിന്ന് റോഡ് മാര്‍ഗം മാതാ അമൃതാനന്ദമയി മഠത്തിലെത്തും. 11ന് അവിടെ ചടങ്ങില്‍ സംബന്ധിച്ചശേഷം കായംകുളം എന്‍.ടി.പി.സി ഹെലിപ്പാഡില്‍നിന്ന് ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചക്ക് അദ്ദേഹം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.