ശബരിമലയുടെ ശാന്തത നഷ്ടപെടുത്തുകയെന്ന ലക്ഷ്യത്തോടെ രഹസ്യ അജണ്ടയുമായി എത്തുന്നവരെ സംസ്ഥാന സര്‍ക്കാർ തിരിച്ചറിയാന്‍ കഴിയണമെന്ന് കേരള ഹൈക്കോടതി. ശബരിമല വിശ്വാസികള്‍ക്ക് മാത്രമുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ പുറമെ നിന്നുള്ള ഏജന്‍സികളുടെ സഹായം തേടാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രണ്ട് സ്ത്രീകള്‍ പ്രതിഷേധങ്ങള്‍ മറികടന്ന് ശബരിമല ദര്‍ശനം നടത്തിയതോടെ സംരക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടായി മാറിയെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രതിഷേധക്കാര്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ ശബരിമല പ്രവേശനത്തിന് പിന്നില്‍ രഹസ്യ അജണ്ട ഉണ്ടോയെന്ന് ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഇവരെ സഹായിക്കാന്‍ ഏതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷിക്കേണ്ട കാര്യത്തെക്കുറിച്ചും കോടതി ചോദ്യം ഉന്നയിച്ചു. മനീതി സംഘത്തെ പമ്പയില്‍ നിന്നും നിലയ്ക്കലില്‍ എത്തിക്കാന്‍ സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചതിനെയും കോടതി ചോദ്യം ചെയ്തു. ഹൈക്കോടതി നിരീക്ഷക സമിതി, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എന്നിവരുടെ റിപ്പോര്‍ട്ടുകളിലാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.