ജസ്റ്റീസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയുടെ മുന്നിൽ. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രതിപക്ഷം സന്ദർശിച്ചു നിവേദനം നൽകി.
പ്രമുഖനായ ഒരു ജഡ്ജി ദുരൂഹസാഹചര്യത്തിൽ മരിച്ചത് വേണ്ടവിധത്തിൽ അന്വേഷിക്കാത്തതിൽ പാർലമെന്റിലെ പല എംപിമാരും അസ്വസ്ഥരാണ്. അന്വേഷണം നിഷേധിക്കുന്നത് ജഡ്ജിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്യുന്ന അനീതിയാണെന്നും രാഷ്ട്രപതിയെ സന്ദർശിച്ചശേഷം രാഹുൽ ഗാന്ധി പറഞ്ഞു. മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 15 പാർട്ടികളിൽനിന്നായി 114 എംപിമാർ ഒപ്പിട്ട മെമ്മോറാണ്ടം രാഷ്ട്രപതിക്കു സമർപ്പിച്ചതായും പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് രാഷ്ട്രപതി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും രാഹുൽ വ്യക്തമാക്കി. ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിപക്ഷപാർട്ടികൾ രാഷ്ട്രപതിയെ കണ്ടത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദീപക് മിശ്രയ്ക്കെതിരേ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോക്കൂർ എന്നീ മുതിർന്ന ജഡ്ജിമാർ രംഗത്തുവന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു ജസ്റ്റീസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസായിരുന്നു. ലോയ കേസ് ബെഞ്ച് മാറ്റണമെന്നായിരുന്നു മുതിർന്ന ജഡ്ജിമാർ ആവശ്യപ്പെട്ടിരുന്നത്.
2014 ഡിസംബർ ഒന്നിനു നാഗ്പുരിലാരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ലോയയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നും ലോയയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നും ലോയയുടെ സഹോദരി പറഞ്ഞതായി കാരവൻ മാസികയുടെ അന്വേഷണ റിപ്പോർട്ടിൽ പുറത്തുവന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ. ലോയയുടെ മരണത്തിനുശേഷം കേസിൽ വാദംകേട്ട ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു.