സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പോയതോടെ സംസ്ഥാനം നാഥനില്ലാകളരിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതു കൊണ്ടാണ് ചുമതല കൈമാറാത്തതെന്നും, മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി, മന്ത്രിസഭായോഗം പോലും വിളിക്കാനാകാതെ നോക്കു കുത്തിയായി നില്‍ക്കുകയാണ് എന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രഖ്യാപിച്ച പതിനായിരം രൂപ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാനറിയാത്ത റവന്യു വകുപ്പ് പൂര്‍ണ പരാജയം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധിത പിരിവ് മാത്രമാണ് നടക്കുന്നതെന്നും തരുന്നവരില്‍ നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ ഭീഷണി പിരിവ് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ മൂന്ന് ദിവസത്തെ ശമ്പളവും ഉല്‍സവ ബത്തയും സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. ഇനിയും ഇവരെ ബുദ്ധിമുട്ടിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ മന്ത്രിമാരും, മുതിര്‍ന്ന ഉദ്യേഗസ്ഥരും ചേര്‍ന്ന് എല്ലാം ശരിയാക്കിത്തുടങ്ങിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ദുരിതാശ്വാസം അവതാളത്തിൽ; സംസ്ഥാനം നാഥനില്ലാകളരിയായി മാറി-ചെന്നിത്തല
RELATED ARTICLES