ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. വനിതാ മതിലു പണിയാന്‍ സര്‍ക്കാര്‍ ഏതു പണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നതെന്നും, മുരളീധരന്‍ ചോദിച്ചു. ഇത് വനിതാ മതിലല്ല വര്‍ഗ്ഗീയ മതിലാണെന്ന് രമേശ് ചെന്നിത്തലയും വിമർശിച്ചിരുന്നു.
കേരളത്തിന്റെ മതേതര മൂല്യം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടിയാണ് ഇത്. ഹിന്ദു സംഘടനകള്‍ക്ക് മാത്രമാണ് ഇതിലേക്ക് ക്ഷണമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം – ക്രൈസ്തവ സംഘടനകളെ ക്ഷണിച്ചിട്ടില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇതില്‍ പങ്കുചേരാത്തവര്‍ വിഡ്ഢികളാണെന്ന് വനിതാ മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരുനേതാവ് പറഞ്ഞിരുന്നു. അദ്ദേഹം വീട്ടില്‍പോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാല്‍ മകന്‍ കേന്ദ്രത്തിനൊപ്പവും അച്ഛന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പവുമാണ് നില്‍ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.