149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്പനിയുടെ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി എത്യോപ്യയിലെ സർക്കാർ മാധ്യമങ്ങൾ സ്ഥിരീകരിച്ചതോടെ നിരവധി ആഫ്രിക്കൻ നേതാക്കന്മാർ അനുശോചനം അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽനിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് പറയന്നുയർന്ന് കുറച്ചുസമയത്തിനുള്ളിൽ തകർന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകർന്നുവീണത്.
ഞായറാഴ്ച രാവിലെ 8.44( പ്രാദേശിക സമയം) ഓടെയായിരുന്നു അപകടം. ബോയിങ് 737-800 മാക്സ് വിമാനമാണ് അപകടത്തിൽപെട്ടത്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ എത്യോപ്യൻ പ്രസിഡന്റ് അനുശോചനം അറിയിച്ചിട്ടുണ്ട്. 33 രാജ്യക്കാർ വിമാനത്തിലുണ്ടായിരുന്നു.