Thursday, April 25, 2024
HomeInternationalഅഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍. അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയുടെ (എന്‍എബി) 15 അംഗ സംഘമാണ് തലസ്ഥാനത്തെ വസതിയില്‍നിന്ന് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്. എന്‍എബിയുടെ റാവല്‍പിണ്ടി ഓഫിസിലേയ്ക്ക് കൊണ്ടുപോയ സര്‍ദാരിയെ അവിടെവച്ച് ചോദ്യം ചെയ്യും. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. എന്‍എബി തിങ്കളാഴ്ച സര്‍ദാരിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് തടയുന്ന മുന്‍കൂര്‍ ജാമ്യം നീട്ടണമെന്ന സര്‍ദാരിയുടെ ആവശ്യം ഇസ്്‌ലാമബാദ് ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് എന്‍എബി സംഘം സര്‍ദാരിയെ അറസ്റ്റ് ചെയ്തത്. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാകിസ്താനു പുറത്തേക്ക് പണം കടത്തി എന്നതാണ് സര്‍ദാരിക്ക് എതിരായ കേസ്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയുടെ പിതാവുമായ സര്‍ദാരി 2008 മുതല്‍ 2013 വരെ പാക് പ്രസിഡന്റായിരുന്നു. വ്യാജ അക്കൗണ്ട് കേസില്‍ സര്‍ദാരിക്ക് പുറമെ സഹോദരി ഫര്‍യാല്‍ താല്‍പൂരും പ്രതിയാണ്. ഫര്യാല്‍ തല്‍പുറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, ഫര്യാലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 440 കോടി രൂപ വ്യാജ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയെന്നാണ് കേസ്. ഇതില്‍ മൂന്നു കോടി രൂപ സര്‍ദാരിയുടെ സ്ഥാപനങ്ങള്‍ക്ക് രണ്ട് തവണയായി ലഭിച്ചതായി എന്‍എബി പറയുന്നു. ഇസ്‌ലാമാബാദ് ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍ദാരിയുടെ ലീഗല്‍ ടീം ആലോചിക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ചര്‍ച്ചയിലാണ് പിപിപിയും. ഫേക്ക് അക്കൗണ്ട് കേസ് 2015ല്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് വ്യാജ അക്കൗണ്ട് കേസില്‍ അന്വേഷണം തുടങ്ങിയത്. സമ്മിറ്റ് ബാങ്ക്, സിന്ധ് ബാങ്ക്, യുബിഎല്‍ എന്നിവയിലെ 29 വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടന്നത്. കൈക്കൂലി പണമടക്കമുള്ളവയുടെ കൈമാറ്റത്തിനാണ് സര്‍ദാരിയും സഹോദരിയുമടക്കമുള്ളവര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് എന്നാണ് എന്‍എബിയുടെ കണ്ടെത്തല്‍. കേസ് അന്വേഷണത്തിലെ മന്ദഗതി ചൂണ്ടിക്കാട്ടി സുപ്രിം കോടതി ഇക്കാര്യത്തില്‍ സ്വമേധയാ ഇടപെട്ട് നോട്ടിസ് നല്‍കുകയും സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. സംശയകരമായ 33 അക്കൗണ്ടുകളാണ് ജെഐടി (ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം) കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 170 പേരെ നോ ഫ്‌ളൈയിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശത്ത് പോകുന്നത് തടഞ്ഞിരുന്നു. 210 കമ്പനികള്‍ക്ക് ഇടപാടുകളുമായി ബന്ധമുണ്ട് എന്നാണ് എന്‍എബി പറയുന്നത്. ഇതില്‍ 47 കമ്പനികളും 334 പേരും ഓംനി ഗ്രൂപ്പുമായി ബന്ധപ്പെട്ടവരാണ്. സര്‍ദാരിയുടെ അടുത്ത ബന്ധുവാണ് ഓംനി ഗ്രൂപ്പിന്റെ ഉടമ. ഓംനി ഗ്രൂപ്പിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനും സ്വത്തുകള്‍ കണ്ടുകെട്ടാനും പാക് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments