മലപ്പുറത്ത് തിരൂരില്‍ കൊല്ലാന്‍ എടുത്ത കോഴി ജീവനും കൊണ്ടോടി. കോഴിക്ക് പിന്നാലെ ഓടിയയാള്‍ ഒടുവിൽ കാല്‍ വഴുതി കിണറ്റില്‍ വീണു. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ അലിയെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.രാത്രി 10 ണേിയോടെ ആയിരുന്നു സംഭവം. കൊല്ലാന്‍ കയ്യിലെടുക്കവേ കോഴി പിടക്കുകയും അലിയുടെ കയ്യില്‍ നിന്നും നിലത്തേയ്ക്ക് വീഴുകയുമായിരുന്നു. ജീവനും കൊണ്ട് ഓടിയ കോഴിക്ക് പിന്നാലെ അലിയും വെച്ചുപിടിച്ചു.
ഇരുട്ടില്‍ കോഴിക്ക് പിന്നാലെ ഓടിയ ഇയാള്‍ സമീപത്തെ അറുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേയ്ക്ക് പതിച്ചു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവര്‍ ഒരു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ അലിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു.