ഗൗരി ലങ്കേഷ് കൊലക്കേസ് അന്വേഷണം നടത്തുമ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത് . ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് ശേഷം അക്രമികള്‍ യുക്തിവാദിയായ കെഎസ് ഭഗവാനെ വധിക്കുവാൻ പദ്ധതിയിട്ടിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അറസ്റ്റിലായ കെടി നവീന്‍ കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് മിനുറ്റ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടക പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫെബ്രുവരി 18നാണ് സെന്‍ട്രൽ സിബിഐ 37കാരനായ ഹിന്ദു യുവസേനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നവീന്‍ കുമാറിനെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിരുന്നു. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടന സനാതൻ സന്‍സ്തയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദുയുവസേന. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്ന് കണ്ടെത്തിയെങ്കിലും കുറ്റവാളികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഗൗരി ലങ്കേഷ് പത്രികെയുടെ പത്രാധിപരും മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ ഗൗരി ലങ്കേഷ് രാജരാജേശ്വരി നഗറിലെ വസതിയിൽ വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്.
സംഘം പട്ടികയിലുള്ള അടുത്തയാളെ വധിക്കുന്നതിന് വേണ്ടി ആയുധം കൈമാറുന്നതിനിടെയാണ് കെടി നവീന്‍ കുമാര്‍ അറസ്റ്റിലാവുന്നത്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ഇയാളെ അനധികൃതമായി വെടിയുണ്ടകള്‍ കൈവശം വെച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് കെഎസ് ഭഗവാനെയാണ് ഈ സംഘം അടുത്തതായി ആക്രമിക്കാന്‍ ലക്ഷ്യം വെച്ചിരുന്നതെന്ന വെളിപ്പെടുത്തല്‍ വിശ്വാസയോഗ്യമായി തോന്നാനുള്ള കാരണവും ഇതുതന്നെയാണ്. ഫെബ്രുവരി 18നാണ് നവീന്‍ കുമാര്‍ അറസ്റ്റിലാവുന്നത്. ബീജാപൂരിലെ ആയുധക്കടത്തുകാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ഗൗരി ലങ്കേഷിനെ വധിക്കാനുള്ള ആയുധങ്ങള്‍ കൈമാറിയത് അറസ്റ്റിലായ നവീന്‍ കുമാറാണെന്ന് കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷ് വധത്തിന് പിന്നിലെ ഗൂഡാലോചന കണ്ടെത്താന്‍ കുറ്റവാളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യമാണ് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ നിര്‍മല റാണി കോടതിയില്‍ ഉന്നയിച്ചത്. ഇതോടെ കെടി നവീൻ കുമാറിനെ സിറ്റി മജിസ്ട്രേറ്റ് കോടതി എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയയ്ക്കുകയായിരുന്നു. ഗോവയിലും നോര്‍ത്ത് കര്‍ണാടകയിലെ ബെല്‍ഗാമിലും എത്തിച്ച് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തിവന്നത്. നവീണ്‍ കുമാറിനൊപ്പം പ്രവീണ്‍ എന്നയാള്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടാമനെ അറസ്റ്റ് ചെയ്യാന്‍ കർണാടക പോലീസിലെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അനധികൃത ബുള്ളറ്റുകളുമായി പിടിയിലായ നവീണ്‍ കുമാറിനെ നുണപരിശോധനയ്ക്കും ഫോറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കണമെന്ന ആവശ്യം പ്രത്യേക അന്വേഷണ സംഘം ഇതിനകം തന്നെ ഉന്നയിച്ചിട്ടുണ്ട്. വോയ്സ് മാപ്പിംഗ്, ബ്രെയിന്‍ മാപ്പിംഗ്, നാര്‍ക്കോ അനാലിസിസ് എന്നീ പരിശോധനകള്‍ നടത്താനുള്ള നീക്കങ്ങളാണ് അന്വേഷണ സംഘം ടനത്തിവരുന്നത്. നാര്‍ക്കോ അനാലിസിന് വിധേയനാകാമെന്ന് ആദ്യം സമ്മതിച്ച ഇയാൾ പിന്നീട് തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ കേസ് കര്‍ണ്ണാടക സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുന്ന സാഹചര്യത്തിൽ നുണപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾക്ക് കോടതി അനുമതി നൽകിയേക്കുമെന്ന സൂചനയാണുള്ളത്. സനാതൻ സന്‍സ്ത ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധം ഇയാള്‍ തള്ളിക്കളഞ്ഞതോടെയാണിത്. അനധികൃതമായി ബുള്ളറ്റുകള്‍ കൈവശം വെച്ചിട്ടുണ്ടെന്ന പരാതിയിലായിരുന്നു നവീൻ കുമാർ അറസ്റ്റിലാവുന്നത്. സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. മദ്ദൂര്‍ സ്വദേശിയാണ് തനിക്ക് ബുള്ളറ്റുകള്‍ കൈമാറിയതെന്ന വിവരമാണ് ഇയാള്‍ പോലീസിന് നല്‍കിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ഇയാള്‍ക്കുള്ള ബന്ധം കണ്ടെത്തിയത്. 2017ൽ സെപ്തംബർ ഗൗരി ലങ്കേഷിനെ വധിക്കുന്നത് നവീൻ കുമാര്‍ കൈമാറിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സെപ്തംബർ അഞ്ചിന് രാത്രി ബെംഗളൂരുവിലെ വസതിയിൽ വച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്.
ഗൗരി ലങ്കേഷ് കൊലക്കേസ്; അന്വേഷണ സംഘത്തിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചു
RELATED ARTICLES