ഭോപ്പാലിലെ ഒരു ഗ്രാമത്തിൽ 400 വര്‍ഷമായി സ്‌ത്രീകള്‍ പ്രസവിക്കുന്നില്ല. ശാപഗ്രസ്തമായ ഗ്രാമമെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന മദ്ധ്യപ്രദേശിലെ രാജ്ഗറിലുള്ള സങ്ക ശ്യാം ജിയുടെ കഥയാണിത്. ഒരു സ്ത്രീ ഗ്രാമത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയാല്‍ നേരം പുലരുന്നതിന് മുൻപ് തന്നെ അമ്മയും കുഞ്ഞും അകാല മരണത്തിനിരയാകുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇവിടുത്തെ സ്‌ത്രീകള്‍ അയല്‍ ഗ്രാമങ്ങളില്‍ ചെന്നാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നത് അയല്‍ഗ്രാമത്തിലെ ആശുപത്രിയില്‍ തന്നെയാണ്. എന്നാല്‍ എന്തെങ്കിലും അടിയന്തര ഘട്ടം വന്നാല്‍ അതിനായി ഗ്രാമത്തിന് പുറത്ത് ഒരു കെട്ടിടം പണിതിട്ടുണ്ട്. എത്ര പ്രതികൂലമായ കാലവാസ്ഥയാണെങ്കില്‍ പോലും ഗ്രാമത്തിനുള്ളില്‍ വച്ച് പ്രസവശുശ്രൂഷകള്‍ ഒന്നും തന്നെ നല്‍കാറില്ല.
പതിനാറാം നൂറ്റാണ്ടില്‍ സങ്കശ്യാം ജിയില്‍ പണിതു കൊണ്ടിരുന്ന ഒരു ക്ഷേത്രം തകർന്നത് പ്രദേശവാസിയായ ഒരു യുവതി അവിടെ ഗോതമ്പു പൊടിക്കാന്‍ ശ്രമിച്ചതാണ് കാരണമെന്ന് വിശ്വസിക്കുന്നു. അതിനു ശേഷം ഒരു സ്‌ത്രീയും ഗ്രമത്തില്‍ വച്ച് പ്രസവിക്കില്ല എന്ന് ദൈവം ശാപം നല്‍കിയത്രെ!, ഗ്രാമത്തിൽ സ്ത്രീകൾ പ്രസവിച്ചാൽ ജീവഹാനി ഉണ്ടാകുമെന്നും ഗ്രാമവാസികള്‍ വിശ്വസിച്ചു പോരുന്നു. ഇതിന് പിന്‍ബലമേകുന്ന പല സംഭവങ്ങളും ഗ്രാമീണര്‍ വിശദീകരിക്കുന്നു. ആകസ്‌മികമായി നടന്നിട്ടുള്ള പല പ്രസവങ്ങളിലും കുട്ടികള്‍ ഉടന്‍ തന്നെ മരിക്കുകയായിരുന്നുവെന്നും ദൈവത്തിന്റെ കോപം നിമിത്തമാണ് തങ്ങളുടെ ഗ്രാമത്തിന് ഈ ഗതി വന്നതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.