ആര്‍സിസി ഡയറക്ടര്‍ സ്വമേധയാ സ്ഥാനം ഒഴിയുന്നു; നാഷണല്‍ കാന്‍സര്‍ ഗ്രിഡിന്റെ ഫണ്ട് വിനിയോഗത്തിന്റെ ചുമതലയെടുക്കാനെന്നു ആരോപണം
ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറുന്നു. ആഗസ്റ്റില്‍ കാലാവധി തീരുന്ന തനിക്ക് ഇനി തുടരാന്‍ ഒട്ടും താല്പര്യമില്ലായെന്നു കാണിച്ച് ആരോഗ്യ മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. 2009 ലാണ് അദ്ദേഹം ഡയറക്ടറായ അദ്ദേഹം മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും തുടർന്ന് നിലവിലുള്ള സര്‍ക്കാരും കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2022 വരെ അദ്ദേഹത്തിന് സര്‍വീസുണ്ട്. കാന്‍സര്‍ ചികിത്സാ രംഗത്ത് 18 വര്‍ഷത്തെ ചികിത്സാ പരിചയമുള്ളവരെ സര്‍ക്കാര്‍ നിയമിക്കുന്ന പ്രത്യേക സമിതിയാണ് ഡയറക്ടറെ നിയമിക്കുന്നത്. ആര്‍.സി.സിയില്‍ ചികിത്സ നടത്തിയ രണ്ട് പേര്‍ക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.എെ.വി ബാധിച്ച സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.
അതേസമയം ടാറ്റാ കണ്‍സള്‍ട്ടന്‍സി രാജ്യവ്യാപകമായി തുടങ്ങാന്‍ പോകുന്ന നാഷണല്‍ കാന്‍സര്‍ ഗ്രിഡിന്റെ ഫണ്ട് വിനിയോഗത്തിന്റെ ചുമതലക്കാരാനായി ചാര്‍ജ്ജെടുക്കുന്നതിന് വേണ്ടിയാണ് സ്ഥാനം ഒഴിയുന്നതെന്ന് മറ്റു ചിലർ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. മുംബയ്, കൊല്‍ക്കത്ത, ബീഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാന്‍സര്‍ ആശുപത്രികളുള്ള ടാറ്റ പുതിയൊരു സംരംഭത്തിന് കാലെടുത്ത് വയ്ക്കുകയാണ്. ഇന്ത്യയിലെ മുഴുവന്‍ കാന്‍സര്‍ ആശുപത്രികളെയും ഒരുനെറ്റ് വര്‍ക്കിന് കീഴിലാക്കി ചികിത്സ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ടാറ്റാ കണ്‍സള്‍ട്ടന്‍സി 300 കോടി രൂപയാണ് ചെലവഴിക്കുന്നത്. ആര്‍.സി.സി ഡയറക്ടർ ഇതിന്റെ മേല്‍നോട്ട ചുമതലവഹിക്കാനാണ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നതെന്ന് പറയപ്പെടുന്നു.