ബിജെപിയും ആർഎസ്എസും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർഎസ്എസിന്റെ ലക്ഷ്യം തന്നെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്. പിന്നോക്ക വിഭാഗങ്ങൾക്കിടെയും ആർഎസ്എസ് ഭിന്നിപ്പുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ ഒബിസി സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ ശക്തികൾ എല്ലാം തന്നെ ആറുമാസത്തിനുള്ളിൽ ഒരുമിക്കും. രണ്ടോ മൂന്നോ ബിജെപി, ആർഎസ്എസ് നേതാക്കളുടെ അടിമത്വത്തിൽ അല്ല രാജ്യമെന്ന് അവർ ഉടൻ മനസിലാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത്ഷായും ആർഎസ്എസ് മേധാവി മോഹൻ ഭഗവതും ഇന്ത്യ യഥാർഥ ശക്തിയെന്ന് തിരിച്ചറിയും. ഇന്ത്യ ഭരിക്കുന്നത് ഈ മൂന്നു പേരല്ലെന്ന് തിരിച്ചറിവാണ് ഉണ്ടാകാൻ പോകുന്നത്. ഇന്ത്യയെ നയിക്കേണ്ടത് ഈ രാജ്യത്തെ ജനങ്ങൾ തന്നെയാണെന്നും രാഹുൽ പറഞ്ഞു. ജനങ്ങളുടെ സംസാര സ്വാതന്ത്ര്യം തന്നെ അപകടത്തിലായിരിക്കുകയാണ്. എന്തെങ്കിലും പറഞ്ഞു പോയാൽ തന്നെ നരേന്ദ്ര മോദിക്കും ആർഎസ്എസിനും എതിരായി പോകുമോ എന്ന ഭീതിയാണ് ബിജെപി നേതാക്കൾക്കു പോലുമുള്ളത്. ഇന്ന് രണ്ടോ മൂന്നോ ബിജെപി, ആർഎസ്എസ് നേതാക്കളുടെ അടിമയായി കഴിയേണ്ട ദുരവസ്ഥയാണ് രാജ്യത്തിനുള്ളത്. എംപിമാർ പോലും സംസാരിക്കാൻ ഭയപ്പെടുന്നു. അവർക്ക് സംസാരിക്കാനുള്ള അനുമതി പോലുമില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ബിജെപിയും ആർഎസ്എസും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു- രാഹുൽ
RELATED ARTICLES