പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. അതുകൊണ്ട് രാജ്യത്തെ പൗരന്മാരെല്ലാം സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്റെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് നിർദേശമെന്നതു ശ്രദ്ധേയമാണ്. ജൂൺ 30 ന് മുൻപ് എല്ലാവരും തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണു നിർദേശം.ബെനാമി സ്വത്തുക്കൾ, ബെനാമി അക്കൗണ്ടുകൾ, വിദേശരാജ്യങ്ങളിലെ നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ ജൂൺ 30 ന് മുൻപ് വെളിപ്പെടുത്തണം. ബെനാമി ഇടപാടുകളെയും അനധികൃത നിക്ഷേപങ്ങളെയും പറ്റിയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ ഏജൻസിയുടെ പക്കൽ ഉണ്ടെന്നും ജൂൺ 30 ന് ശേഷം ആർക്കും അവസരം നൽകില്ലെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി. നികുതി അടച്ചില്ലെങ്കിൽ രാജ്യത്തിനു മുന്നോട്ടു പോകാനാകില്ല, മികച്ച രാജ്യമായി മാറാന്‍ നാം സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വർഷം കൊണ്ട് പൊതുകടം 2.85 ലക്ഷം കോടിയിൽ നിന്നു 14.25 കോടിയായി ഉയർന്നു. രാജ്യത്തു നികുതിയായി പിരിക്കുന്ന തുകയുടെ ഭൂരിഭാഗവും കടം വീട്ടാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.റിയല്‍ എസ്റ്റേറ്റ് ഒഴികെ പാക്കിസ്ഥാനിലുള്ള ബെനാമി സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ നാല് ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണക്കില്‍ പെട്ട സ്വത്തുക്കളായി മാറ്റാം.പാക്കിസ്ഥാനിലെ ബാങ്കുകളില്‍ ബെനാമി പേരുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം, വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം എന്നിവയ്ക്ക് ആറ് ശതമാനം നികുതിയും ഈടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രതിരോധ ബജറ്റ് വിഹിതത്തിൽ കുറവ് വരുത്താൻ സൈന്യം സമ്മതിച്ചതായി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി
RELATED ARTICLES