വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന കുൽഭൂഷണ് ജാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യക്ക് അനുമതി. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നു പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് കുൽഭൂഷണിന്റെ കുടുംബത്തിൽപ്പെട്ട ഒരാൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി ലഭിക്കുന്നത്. നേരത്തെ, ജാദവിന്റെ അമ്മ അവന്തിക ജാദവിനു വീസ അനുവദിക്കണം എന്നാവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ സർക്കാർ മുഖം തിരിക്കുകയാണുണ്ടായത്.
കഴിഞ്ഞവർഷം മാർച്ചിൽ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലിൽനിന്നാണ് ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. റിട്ടയർ ചെയ്തശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു 46 വയസുള്ള ഇദ്ദേഹം. ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ജാദവ് ബലൂചിസ്ഥാനിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു ജാദവ് എന്നാണു പാക് ചാരസംഘടന ഐഎസ്ഐ പറയുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയാണ് ജാദവ്.
കുൽഭൂഷണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉയർത്തിയ വാദങ്ങളെല്ലാം തള്ളിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.