ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനെ പോലും ഞെട്ടിക്കുന്ന ജനവിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഒരു കാലത്ത് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന അജിത് ജോഗിയുടെ പാര്‍ട്ടിയുടെ സാന്നിധ്യമായിരുന്നു തിരിഞ്ഞെടുപ്പിന് മുൻപ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തിയിരുന്നതും ബിജെപിക്ക് ആശ്വാസം നല്‍കിയതും.
ജോഗിയുടെ സാന്നിധ്യംമൂലം ബിജെപിക്കുണ്ടായത് തിരിച്ചടിയാണ്. 2000-ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം കോണ്‍ഗ്രസിന്റെ ഏക മുഖ്യമന്ത്രിയായ ആളാണ് അജിത് ജോഗി. 2000 മുതല്‍ 2003 വരെയുള്ള ജോഗിയുടെ ഭരണത്തിന് ശേഷം രമണ്‍ സിങിന്റെ നേതൃത്വത്തില്‍ 15 വര്‍ഷത്തോളം ബിജെപിയുടെ ആധിപത്യമായിരുന്നു. 2013 തിരഞ്ഞെടുപ്പ് തൊട്ടുമുമ്ബായി അജിത് ജോഗി ഒഴികെയുള്ള നേതാക്കളെ ഒന്നടങ്കം മാവോവാദി ആക്രമണത്തില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ചെയ്തു. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ 2016-ലെ അജിത് ജോഗിയും കൈവിട്ടു.
ജോഗി കോണ്‍ഗ്രസ് വിട്ട് ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചു. 2018-ല്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിപോലുമില്ലാതായി കോണ്‍ഗ്രസിന്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഒരു പ്രസക്തിയുമില്ലായിരുന്നു. ഞങ്ങളും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്ബുവരെ അജിത് ജോഗി അവകാശപ്പെട്ടത്. ആ കോണ്‍ഗ്രസാണ് ഇന്ന് 90-ല്‍ 67 സീറ്റും നേടിയിരിക്കുന്നത്. മൂന്ന് സീറ്റുകള്‍ മാത്രമാണ് ജോഗിയുടെ പാര്‍ട്ടിക്ക് നേടനായത്. ഇതാകട്ടെ ജോഗിയും ഭാര്യയും മരുമകളുമാണ് ജയിച്ച സ്ഥനാര്‍ത്ഥികള്‍. 49 സീറ്റുകളുണ്ടായിരുന്ന ബിജെപി 16 ലേക്കാണ് തകര്‍ന്നടിഞ്ഞു.