ഉത്തര്‍പ്രദേശിലെ ബദാവൂനിൽ അംബേദ്കര്‍ പ്രതിമയെ കൂട്ടിലാക്കി പോലീസ് സംരക്ഷണം ഏർപ്പെടുത്തി. ഭരണഘടനാ ശിൽപി ബി.ആർ അംബേദ്ക്കറുടെ പ്രതിമയാണ് കമ്പിവലയ്ക്കുള്ളിലാക്കിയിരിക്കുന്നത്. ബദാവൂനിലെ ഗാഡി ചൗക്കിലാണ് സംഭവം. ഈ മാസം 14 ന് അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾ നടക്കാനിരിക്കെ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്കയിൽ ജില്ലാ ഭരണകൂടത്തിന്റേതാണ് അസാധാരണ നടപടി. സദാർ കോത്വാലി പോലീസ് പ്രതിമയ്ക്കു സംരക്ഷം നൽകുകയും ചെയ്തു. മൂന്നു ഹോംഗാർഡുകളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ ബദാവൂനിൽ ജില്ലാ ഭരണകൂടം കാവി പൂശിയ അംബേദ്കര്‍ പ്രതിമ ബിഎസ്പി പ്രവർത്തകർ നിറംമാറ്റിയതു ചർച്ചയായിരുന്നു. കാവി നിറത്തിലുള്ള അംബേദ്കര്‍ പ്രതിമയെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ബിഎസ്പി പ്രവര്‍ത്തകരുടെ നടപടി. ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ രാത്രി ചിലര്‍ തല്ലിത്തകര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. പുതിയതായി സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴാണ് അംബേദ്കറിന്റെ കോട്ടിന് കാവി നിറമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ നീല നിറമാണ് അംബേദ്കര്‍ പ്രതിമകളില്‍ ഉപയോഗിക്കാറുള്ളത് എന്നിരിക്കെയായിരുന്നു നിറംമാറ്റം.
ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയിൽ അംബേദ്ക്കർ പ്രതിമയെ കൂട്ടിലാക്കി
RELATED ARTICLES