കടുവയെ പിടിക്കാന്‍ കൂടുതല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കണം: രാജുഎബ്രഹാം എംഎല്‍എ

കടുവയുടെ സാന്നിധ്യം കണ്ടെത്തിയ വടശേരിക്കര ചമ്പോണ്‍ തടത്തിലുഴം ഭാഗത്ത് രാജു എബ്രഹാം എംഎല്‍എ സന്ദര്‍ശനം നടത്തിയപ്പോള്‍.

വടശേരിക്കര ചമ്പോണ്‍ തടത്തിലുഴം ഭാഗത്ത് കാണപ്പെട്ട കടുവയെ പിടിക്കാന്‍ കൂടുതല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ വനം വകുപ്പ് മന്ത്രി അഡ്വ രാജുവിനോട്  അഭ്യര്‍ഥിച്ചു. വടശേരിക്കര ചമ്പോണ്‍ തടത്തിലുഴം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.  കടുവയുടെ സഞ്ചാരപഥം മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ പിടിക്കാന്‍  ഇപ്പോഴുള്ള ടീം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ടീം അംഗങ്ങളുടെ എണ്ണം കുറവായതിനാല്‍ ഇതിനെ കണ്ടെത്താന്‍ കഴിയുന്നില്ല. കൂടുതല്‍ പേരുണ്ടെങ്കില്‍ ഒരേ സമയംതന്നെ പല സ്ഥലങ്ങളിലും പരിശോധന നടത്തി വേഗത്തില്‍ കടുവയെ കണ്ടെത്താനാകും. ഇപ്പോള്‍ കടുവ ജനവാസ മേഖലയിലാണ് എന്നത് ഏറെ ഗൗരവമായ പ്രശ്നമാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ കൂടുതല്‍ സേനാംഗങ്ങളെ ഇറക്കി കടുവയെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എംഎല്‍എ പറഞ്ഞു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനാപ്പള്ളി, വടശേരിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്‌ന സൂസന്‍, സാലി മാത്യു, റാന്നി ഡിഎഫ്ഒ എം.ഉണ്ണിക്കൃഷ്ണന്‍, അസി.കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.വി ഹരികൃഷ്ണന്‍,  എസ്.ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.