ഉത്തർപ്രദേശിലെ കാണ്‍പൂരിൽ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ വെടിവയ്പിനിടെ നവവരനായ സൈനികൻ കൊല്ലപ്പെട്ടു. ചക്കേരി ടൗണിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വരനായ ശിവ് പ്രകാശിന്റെ സുഹൃത്തുക്കൾ നടത്തിയ വെടിവയ്പ് കുൽദീപ് ദീക്ഷിത് എന്ന യുവാവിന്റെ മരണത്തിൽ കലാശിക്കുകയായിരുന്നു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഹരിയാനയിലെ അംബാലയിൽനിന്ന് എത്തിയതായിരുന്നു ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലി സ്വദേശിയായ സഞ്ജയ് മൗര്യ എന്നയാളെ അറസ്റ്റ് ചെയ്തതായും ഇയാളിൽനിന്നു തോക്ക് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിക്കിടെ മദ്യലഹരിയിലാണ് സഞ്ജയ് വെടിയുതിർത്തത്. വരനും സഞ്ജയും ഒരേഗ്രാമത്തിൽനിന്നുള്ളവരാണ്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു കുൽദീപിന്റെ വിവാഹം. ആഘോഷ വെടിവയ്പുകൾക്കു സുപ്രീം കോടതി നിരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ നിരോധനം മറികടന്ന് ഇത്തരം വെടിവയ്പുകൾ ഉത്തരേന്ത്യയിൽ പതിവാണ്. ഇത്തരം വെടിവയ്പുകളിൽ നിരവധി ആളുകൾ കൊല്ലപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.