ഷുഹൈബ് വധക്കേസിൽ കണ്ണൂർ എസ്പിയുടെ ക്രൈംസ്ക്വാഡ് പിരിച്ചു വിട്ടു. ആറംഗ സംഘത്തിലെ അഞ്ചു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയും ഉത്തരവായി. വധക്കേസിൽ കാര്യമായി സഹകരിച്ചില്ലെന്ന് സ്ക്വാഡിനെതിരെ ആരോപണം ഉയർന്നിരുന്നു. അന്വേഷണ വിവരങ്ങൾ ചോരുന്നുവെന്നതുൾപ്പെടെയുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് സ്ക്വാഡ് പിരിച്ചുവിട്ടത്.റെയ്ഡ് ഉൾപ്പെടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ചോർത്തുന്നതായി നേരത്തേ കണ്ണൂർ എസ്പി: ജി.ശിവവിക്രം സംസ്ഥാന പൊലീസ് മേധാവി, ഉത്തരമേഖലാ ഡിജിപി, കണ്ണൂർ റേഞ്ച് ഐജി എന്നിവർക്കു പരാതി നൽകിയിരുന്നു. ഷുഹൈബ് വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടാൻ റെയ്ഡ് ഉൾപ്പെടെ നിർണായക നീക്കം പൊലീസ് നടത്തിയിരുന്നു. എന്നാൽ എസ്പി റെയ്ഡിനെത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞു. തുടർന്നാണു വിവരങ്ങൾ ചോർന്നതായി ഉന്നത പൊലീസ് നേതൃത്വത്തെ ധരിപ്പിച്ചത്.ഇതു സംബന്ധിച്ചു മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചപ്പോൾ ആരോപണം ശരിയാണെന്നു ബെഹ്റ വ്യക്തമാക്കി. ചികിൽസാർഥം അവധിയിലായിരുന്ന ബെഹ്റ മടങ്ങിയെത്തിയ ഉടൻ അന്വേഷണച്ചുമതല കണ്ണൂർ റേഞ്ച് ഐജിയെ ഏൽപിക്കുകയും ചെയ്തു.ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനു നിലവിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ട്. ഇതിനെതിരെ സർക്കാർ അപ്പീല്‍ നൽകിയിരിക്കുകയാണ്. മട്ടന്നൂർ എടയന്നൂരിൽ 2018 ഫെബ്രുവരി 12നാണു ഷുഹൈബ് കൊല്ലപ്പെട്ടത്.