മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിലുന്നു അന്ത്യം. ഭരണകര്‍ത്താവ് എഴുത്തുകാരൻ പ്രഭാഷകൻ എന്നീ നിലകളിൽ ബാബു പോള്‍ ശ്രദ്ധ നേടിയിരുന്നു.
എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ല്‍ ജനനം. ഹൈസ്‌കൂളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പ്, ഇഎസ്‌എല്‍സിക്കു മൂന്നാം റാങ്കും എംഎയ്ക്ക് ഒന്നാം റാങ്കും ഐഎഎസ്സിന് ഏഴാം റാങ്കും നേടി. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.1964ല്‍ ഐഎഎസില്‍ പ്രവേശിച്ചു.
വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുപോളിന്റെ നില അതീവഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററില്‍, കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ പിടിച്ചുനിര്‍ത്തിയെങ്കിലും, അര്‍ദ്ധരാത്രിയോടെ ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ ആരോഗ്യനില ആശങ്കാജനകമായി തുടര്‍ന്ന ബാബുപോളിന്റെ ശരീരം ഇന്നലെ ഉച്ചയോടെ തന്നെ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 75 വരെ ഇടുക്കി ജില്ലാ കളക്ടറായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലകളില്‍ കളക്‌ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററായും ബാബു പോള്‍ സേവനമനുഷ്ഠിച്ചിരുന്നു. ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബുപോള്‍ സിവില്‍ സര്‍വീസ് നേടുന്നത്. സര്‍വീസിലുണ്ടായിരുന്ന കാലത്ത് ഏറെ നാള് ധനകാര്യ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.മലയാളത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന ബാബുപോള്‍ മലയാളത്തില്‍ തന്നെ ഫയല്‍ എഴുതണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, ധനകാര്യ സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി ചീഫ് എക്‌സിക്യുട്ടീവ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം മാനേജിംഗ് ഡയറക്‌ടര്‍ തുടങ്ങി നിരവധി ഉന്നത തസ്‌തികകളില്‍ സേവനമനുഷ്‌ഠിച്ചു. ഇരുപത്തിയൊന്നാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം 59-ാം വയസ്സില്‍ ഐ.എ.എസ് വിട്ട് ഓംബുഡ്‌സ്‌മാന്‍ സ്ഥാനം സ്വീകരിക്കുകയായിരുന്നു. 2001 സെപ്‌തംബറില്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച അദ്ദേഹം കിഫ്ബി ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഡി. ബാബുബോളിന്റെ ആദ്യ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത് 19-ാം വയസ്സില്‍- ഒരു യാത്രയുടെ ഓര്‍മ്മകള്‍. കഥ ഇതുവരെ ആണ് സര്‍വീസ് സ്‌റ്റോറി. രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങി ഇംഗ്ളീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ബൈബിള്‍ വിജ്ഞാനകോശമായ വേദശബ്‌ദ രത്നാകരത്തിന്റെ രചയിതാവാണ്. ബാബു പോളിന്റെ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു.
രാവിലെ ഒന്‍പതു മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12 മണിക്ക് കുറവന്‍കോണം മമ്മീസ് കോളനിയിലെ വസതിയില്‍ എത്തിക്കും. നാളെ നാലുമണിക്ക് പെരുമ്ബാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്‌കാരം.
ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി.പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം.കെ.ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ.റോയ് പോള്‍ സഹോദരനാണ്.