ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങി ഇന്ത്യ. 2022 ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്തേക്ക് ഇന്ത്യ യാത്രികരെ അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ വിശദാംശങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചു.
രണ്ടോ മൂന്നോ പേരായിരിക്കും ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ഭാഗമാകുക. ശാസ്ത്ര സാങ്കേതികവകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഐഎസ്ആര്‍ഒയുടെ നാല് സുപ്രധാന ദൗത്യങ്ങള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇന്ന് പ്രഖ്യാപിച്ചത്.
ഗഗന്‍യാന്‍ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം ഇന്ത്യയില്‍ തന്നെയായിരിക്കും നൽകുക. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിക്കായി പ്രത്യേക സെല്‍ രൂപവത്കരിക്കും. ഗഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കും.
ബഹിരാകാശ യാത്രികരെ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാര്‍ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കും.
ചന്ദ്രയാന്‍- രണ്ട് ദൗത്യം, ഗഗന്‍യാന്‍ ദൗത്യം, ആദിത്യ മിഷന്‍, വീനസ് മിഷന്‍ എന്നീ നാല് വിക്ഷേപണ ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ സർവസജ്ജരാകുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയാണ് ആദിത്യ മിഷന്‍, ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യമാണ് വീനസ് മിഷന്‍.