യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘർഷത്തിൽ പ്രതികളായ
എട്ടു പേർക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കമ്മീഷണറുടെ അനുമതി തേടി. കന്റോൺമെന്റ് സിഐക്കാണ് അന്വേഷണ ചുമതല. ഇതിനിടെ മൂന്നു പേർ കൂടി പിടിയിലായി. അദ്വൈത്, ആരോമൽ, ആദിൽ എന്നിവരാണ് പൊലീസ് പിടിയിലായത്.
യൂണിറ്റ് കമ്മറ്റി അംഗമായിരുന്ന ഇജാബിന്റെ അറസ്റ്റു നേരത്തെ രേഖപ്പെടുത്തിരുന്നു. ശനിയാഴ്ച രാത്രി നേമത്തെ വീട്ടിൽ നിന്നാണ് ഇജാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടു പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു.
അതേസമയം, യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ കുത്തേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥി അഖിലിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് അനുമതി ലഭിച്ചില്ല.
അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാലാണു ഡോക്ടർമാർ അനുവാദം നൽകാതിരുന്നതെന്നു പൊലീസ് അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കാൻ എത്തുമെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. അഖിലിനെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശുപത്രിയിൽ എത്തിയിരുന്നു.
അതിനിടെ, യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമികളെ തള്ളി മന്ത്രി തോമസ് ഐസക് രംഗത്ത് എത്തി . അക്രമം നടത്തിയ എസ്എഫ്ഐക്കാര്‍ സംഘടനയ്ക്ക് അപമാനമാണെന്നും അവരെ തിരുത്തുമെന്നും ഐസക് പറഞ്ഞു. കാമ്പസുകളിലെ അക്രമങ്ങളില്‍ എന്നും എസ്എഫ്ഐക്കാരാണ് ഇരയായിരുന്നതെന്നും എല്ലായിടത്തും എസ്എഫ്ഐ ആക്രമണത്തിന്റെ ആളുകളെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.