Saturday, April 20, 2024
HomeInternational"അവരെന്റെ കുഞ്ഞിനെ കൊലപ്പെടുത്തി , എന്റെ ഭാര്യയെ..." ബോയൽ

“അവരെന്റെ കുഞ്ഞിനെ കൊലപ്പെടുത്തി , എന്റെ ഭാര്യയെ…” ബോയൽ

“അവരെന്റെ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി , എന്റെ ഗർഭിണിയായ ഭാര്യയെ തുടർച്ചയായി പീഡിപ്പിച്ചു ” താലിബാൻ ഭീകരർ തട്ടിക്കൊണ്ടു പോയ കനേഡിയൻ പൗരൻ ജോഷ്വ ബോയൽ വേദനയോടെ പറഞ്ഞ വാക്കുകൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അഫ്ഗാനിസ്ഥാനിൽ സന്ദർശനത്തിനിടെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടു പോയ ദമ്പതികൾക്കു നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങൾ. ഗർഭിണിയായിരിക്കെ ഭാര്യ സെയ്റ്റ്‌ലൻ കോൾമാനൊപ്പമാണ് 2012ൽ ജോഷ്വയെ അഫ്ഗാനിസ്ഥാനിൽവച്ച് ഭീകരർ തട്ടികൊണ്ടുപോയത്.

താലിബാനു കീഴിലെ ഹഖാനി ഭീകരശൃംഖല പ്രവർത്തകർ തട്ടിക്കൊണ്ടു പോയ ഇവരെ കഴിഞ്ഞ ദിവസം പാക് സൈന്യം രക്ഷപ്പെടുത്തി. യുഎസ് നൽകിയ വിവരങ്ങളനുസരിച്ച് പാകിസ്ഥാൻ–അഫ്ഗാൻ അതിർത്തിയിൽ നടത്തിയ സൈനിക നീക്കമാണ് ദമ്പതികൾക്കു തുണയായത്. മോചിപ്പിക്കപ്പെട്ട ദമ്പതികളും മൂന്നു മക്കളും വെള്ളിയാഴ്ച രാത്രിയോടെ കാനഡയിലെത്തി. പിറ്റേന്നു തനിയെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹഖാനി ഭീകരരുടെ ക്രൂരത ബോയൽ വെളിപ്പെടുത്തിയത്. ‘നവജാത ശിശുവായിരിക്കെയാണ് മകളെ ഭീകരർ കൊലപ്പെടുത്തിയത്. അഞ്ചു വർഷത്തിനിടെ ഭാര്യയെ പലപ്പോഴും മാനഭംഗം ചെയ്തു. കാവൽക്കാരനും അയാളുടെ ക്യാപ്റ്റനും കമൻഡാന്റുമെല്ലാം പീഡിപ്പിച്ചു.

കരുത്തുറ്റ മനസ്സും ഇച്ഛാശക്തിയുമാണ് കുടുംബത്തെ മുന്നോട്ടു നയിച്ചത്. മൂന്നു കുഞ്ഞുങ്ങൾക്കൊപ്പം സ്വസ്ഥമായൊരു ജീവിതമാണ് ഇനി ആഗ്രഹിക്കുന്നത്, അതിനാണ് പ്രാധാന്യം കൊടുക്കുന്നത്’ ബോയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങൾക്കു നേരെയുണ്ടായ പീഡനത്തെപ്പറ്റി കഴിഞ്ഞ വർഷം താലിബാ‌ൻ അന്വേഷിച്ചിരുന്നു. ഹഖാനിയാണ് അതിനു പിന്നിലെന്ന് ആ അന്വേഷണത്തിലാണ് വ്യക്തമായതെന്നും ബോയൽ പറഞ്ഞു. എന്നാൽ തടവുജീവിതം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുപറയാൻ അദ്ദേഹം തയാറായില്ല. ബോയലിനും കുടുബത്തിനുമാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കനേഡിയൻ സർക്കാരും അറിയിച്ചിട്ടുണ്ട്.

‘തീർഥാടകരായിട്ടാണ്’ താനും ഭാര്യയും അഫ്ഗാനിലെത്തിയതെന്നാണ് ബോയൽ പറഞ്ഞത്. എന്നാൽ ഇതിനെപ്പറ്റിയും കൂടുതൽ പറയാൻ അദ്ദേഹം തയാറായില്ല. അഫ്ഗാനിലെ ഉൾഗ്രാമങ്ങളിൽ സഹായവുമായി പോയതാണെന്ന് നേരത്തേ ബോയൽ പറഞ്ഞിരുന്നു. കാനഡയിൽ റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനും ബോയൽ തയാറായില്ല.പാകിസ്ഥാനിൽ നിന്നു ലണ്ടനിലേക്കും അവിടെ നിന്ന് ടൊറന്റോയിലേക്കുമാണ് ബോയലും കുടുംബവും എത്തിയത്. വിമാനയാത്രയ്ക്കിടെ അസോസിയേറ്റഡ് പ്രസിന്റെ ചോദ്യങ്ങൾക്ക് എഴുതി നൽകിയ ഉത്തരങ്ങളിലാണ് തടവിലായിരിക്കെയുള്ള കുടുംബത്തിന്റെ സഹനശക്തിയെപ്പറ്റി ബോയൽ പറഞ്ഞത്.

യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് ഉദ്യോഗസ്ഥരും വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു. മൂന്നു കുട്ടികളിൽ ഒരാളുടെ ആരോഗ്യനില മോശമായിരുന്നതിനെത്തുടർന്ന് പാകിസ്ഥാനിൽ വച്ചു തന്നെ വൈദ്യസഹായം തേടിയിരുന്നു. ഒട്ടാവയിൽ നിന്ന് 80 കി.മീ. ദൂരെയുള്ള ബോയലിന്റെ കുടുംബവീട്ടിലേക്കാണ് ദമ്പതികളും കുട്ടികളും പോയത്.

നേരത്തേ യുഎസ് സൈനിക വിമാനത്തിൽ കയറില്ലെന്ന് ബോയൽ പറഞ്ഞതിനെത്തുടർന്നാണ് കാനഡയിലേക്കുള്ള വിമാനത്തിലേക്കു മാറ്റിയതെന്ന വാർത്തയുണ്ടായിരുന്നു. എന്നാൽ ഏതു വിധേനയും വീട്ടിലേക്കെത്താനുള്ള ശ്രമത്തിനിടെ അത്തരത്തിലുള്ള ഒരു നീക്കവും തന്റെ ഭാഗത്തുണ്ടായിരുന്നില്ലെന്ന് ബോയൽ വ്യക്തമാക്കി.ഭീകരരുടെ നീക്കങ്ങളെപ്പറ്റി ഉൾപ്പെടെ അറിയാൻ ബോയലുമായി കൂടിക്കാഴ്ചയ്ക്ക് വിവിധ സുരക്ഷാ ഏജൻസികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ നിലവിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കുകയാണു വേണ്ടതെന്നും കനേഡിയൻ അധികൃതർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments