ബീഫ് കൈവശംവച്ചെന്നാരോപിച്ച് പശുസംരക്ഷകർ ആക്രമിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. വെള്ളിയാഴ്ച ഫരീദാബാദിലെ ബാജ്രിയിലായിരുന്നു സംഭവം. ആസാദ്, ഷെഹ്സാദ്, ഷക്കീൽ, സോനു എന്നിവർക്കാണ് മർദനമേറ്റത്. ഹരിയാന പശുസംരക്ഷണ നിയമപ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
ഫത്തേപ്പൂർ താഗയിൽനിന്നാണ് യുവാക്കൾ ഇറച്ചി വാങ്ങിയത്. പഴയ ഫരീദാബാദ് ചന്തയിൽ വിൽക്കുകയും ചെയ്തു. പോത്തിറച്ചിയാണ് തങ്ങൾ ചന്തയിൽ വിറ്റതെന്നും ഇത് എന്നും ചെയ്യുന്നതാണെന്നും ആസാദ് പറയുന്നു. ഇരുപതോളം വരുന്ന ആളുകളാണ് മർദിച്ചതെന്നും ആസാദ് പറഞ്ഞു.
തങ്ങൾ സഞ്ചരിച്ച ഓട്ടോ പശുസംരക്ഷകർ തടയുകയും പശു മാതാവ് ജയ് എന്നും ഹനുമാൻ ജയ് എന്നും വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ വഴങ്ങിയില്ല. ഇതോടെ സംഘം ആക്രമിക്കുകയായിരുന്നു. പോലീസ് എത്തുന്നതുവരെ ആക്രമണം തുടർന്നതായും ആസാദ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ആസാദും സുഹൃത്തുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.